കൊല്ലം: ഷോർട്ട് ഫിലിമിൽ അഭിനയിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നടനും റിട്ടയേർഡ് ഡിവൈഎസ്പിയുമായ മധസൂദനനെ നാളെ അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യും. ഇന്നലെയാണ് കൊല്ലം സ്വദേശിയായ യുവതി മധുസൂദനനെതിരെ കാസർകോട് ബേക്കൽ പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ ഐ പി സി 354 (A) പ്രകാരം മാനഭംഗശ്രമത്തിനാണ് ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യല്ലിന് ഹാജരാകാൻ മധുസൂദനനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മധുസൂദനനെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്നായിരുന്നു ആദ്യം വന്ന വിവരമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക തിരക്കുകൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. ആൽബങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിക്കുന്നയാളാണ് യുവതി. ഒരു ഹ്രസ്വ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് ഇവർ കാസർകോടേക്ക് വന്നത്.
ഈ ഹ്രസ്വചിത്രത്തിൻ്റെ നിർമ്മാതാവായിരുന്നു മധുസൂദനനെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഷൂട്ട് കഴിഞ്ഞ ശേഷം പെരിയയിലെ ഒരു ഹോം സ്റ്റേയിലാണ് തന്നെ താമസിപ്പിച്ചത്. ഇവിടെ വച്ച് മധുസൂദനൻ തന്നെ ബിയർ കുടിക്കാൻ പ്രേരിപ്പിക്കുകയും തൻ്റെ മുറിയിൽ കിടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള വി.മധുസൂദനൻ തൃക്കരിപ്പൂർ സ്വദേശിയാണ്.