പുതുപ്പള്ളിയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിന് ജോലി നഷ്ടമായ സതിയമ്മയ്ക്കെതിരെ പോലീസ് കേസ് എടുത്തു. മൃഗസംരക്ഷണ വകുപ്പിൽ ജോലി നേടിയത് വ്യാജ രേഖ സൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സതിയമ്മയ്ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് എടുത്തത്.
രേഖകൾ പ്രകാരം ജോലി ചെയ്യേണ്ട ജിജിമോൾ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. അതേ സമയം താൻ സത്യസന്ധമായാണ് ജോലി ചെയ്തതെന്നും കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും സതിയമ്മ പ്രതികരിച്ചു. കേസിൽ വെറ്റിനറി സെന്റർ ഫീൽഡ് ഓഫീസർ ബിനുവിനേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ബിനുവിനെതിരെ വകുപ്പ് തല നടപടിക്കും സാധ്യതയുണ്ട്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് ഉമ്മൻ ചാണ്ടിയെയും സ്ഥാനാർഥിയായ ചാണ്ടി ഉമ്മനെയും അനുകൂലിച്ച് സതിയമ്മ സംസാരിച്ചിരുന്നു. ആ വാർത്ത സംപ്രേഷണം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ സതിയമ്മയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതോടെ വിഷയം ഏറെ ചർച്ചയാകുകയും ചെയ്തു. പ്രതിപക്ഷ നേതാക്കളായ വി ഡി സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പടെയുള്ളവർ സതിയമ്മയെ നേരിൽ കണ്ട് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സതിയമ്മ മൃഗസംരക്ഷണ വകുപ്പിന്റെ പുതുപ്പള്ളി സബ് സെന്ററിന് മുന്നിൽ സമരം ആരംഭിച്ചിരുന്നു.