മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച വിജയം. ഇന്ന് രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്. കൂടാതെ കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ മാതൃകയും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
ബഫര്‍ സോണ്‍, സംസ്ഥാനത്തിന്റെ വായ്പ പരിധി, സില്‍വര്‍ ലൈന്‍ തുടങ്ങിയ പ്രധാന വിഷയങ്ങളും കൂടിക്കാഴ്ചയുടെ അജണ്ടയിലുണ്ടായിരുന്നു. മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച കരുതൽമേഖല, സംസ്ഥാന സർക്കാറിന്റെ സ്വപ്നപദ്ധതി എന്ന് വിശേഷിപ്പിക്കുന്ന സിൽവർ ലൈൻ തുടങ്ങിയവ ചർച്ച വിഷയമായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. കൂടാതെ വിവിധ പദ്ധതികൾക്കുള്ള വായ്പപരിധി ഉയർത്തണമെന്ന ആവശ്യവും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കുമുന്നിൽ ഉന്നയിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം ഡി.പി.ആർ അപൂർണമെന്ന് റെയിൽവേ മന്ത്രാലയം ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സിൽവർ ലൈൻ വിഷയത്തിലെ ഈ കൂടിക്കാഴ്ച. കരുതൽ മേഖലയെ അപേക്ഷിച്ച് കേന്ദ്ര ഇടപെടലുകൾക്ക് സാധ്യതയുള്ളതും സിൽവർലൈനിലാണ്. ഈ പദ്ധതിക്ക് അനുമതിതേടി നേരത്തേ മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിന് അനുബന്ധമായാണ് കൂടിക്കാഴ്ചയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി ബുധനാഴ്ചവരെ മുഖ്യമന്ത്രി ഡൽഹിയിലുണ്ടാവും. ചീഫ് സെക്രട്ടറി വി.പി. ജോയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.