ബാലസോർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ ആകെ മരണം 238 ആയി. രക്ഷാപ്രവർത്തനം പൂർത്തിയായെന്നും ബോഗികളിൽ കുടുങ്ങിയ മുഴുവൻ പേരേയും പുറത്ത് എടുത്തുവെന്നും അധികൃതർ അറിയിച്ചു. ആയിരത്തോളം പേരാണ് അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നത്. രക്ഷാപ്രവർത്തനം പൂർത്തിയായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലേക്ക് തിരിക്കുമെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. അപകടസ്ഥലം സന്ദർശിക്കുന്ന പ്രധാനമന്ത്രി ആശുപത്രിയിൽ ചികിത്സയിലുള്ളവരേയും കാണും.
സംസ്ഥാന പൊലീസിനും അഗ്നിരക്ഷാസേനയ്ക്കും ദേശീയദുരന്ത നിവാരണസേനയ്ക്കും ഒപ്പം സൈന്യവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഇന്ത്യൻ വ്യോമസേന എം.ഐ 17 ഹെലികോപ്ടറ്റുകൾ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചിട്ടുണ്ടെന്ന് കിഴക്കൻ കമാൻഡ് അറിയിച്ചു.
രക്ഷാപ്രവർത്തനം പൂർത്തിയായ സ്ഥിതിക്ക് അപകടസ്ഥലത്ത് റെയിൽവേ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തും. തുടർന്ന് അപകടത്തിൽപ്പെട്ട ബോഗികൾ നീക്കം ചെയ്ത ശേഷം പാളത്തിലെ അറ്റകുറ്റപ്പണി നടത്തി ഗതാഗതം പുനസ്ഥാപിക്കാനാണ് ശ്രമം. കോറമണ്ഡൽ, ഹൗറ ട്രെയിനുകളുടെ 17 കോച്ചുകളാണ് അപകടത്തിൽപ്പെട്ട് പാളംതെറ്റിയത്. ചില ബോഗികൾ കൂട്ടിയിടിച്ച് മറിയുകയും മറിഞ്ഞു വീഴുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രി 6.50-നും ഏഴു മണിയ്ക്കും ഇടയിലാണ് അപകടമുണ്ടായത്. ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ഗുഡ്സിൽ ഇടിച്ച് പാളം തെറ്റിയതോടെയാണ് അപകടം ആരംഭിക്കുന്നത്. കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകൾ ട്രാക്കിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ കോച്ചുകളിലേക്ക് യശ്വന്ത്പുർ ഹൗറ സൂപ്പർ ഫാസ്റ്റും ഇടിച്ചുകയറി. കോറമണ്ഡലിന്റെ പതിനാല് ബോഗികളും യശ്വന്ത്പുർ ഹൗറ എക്സ്പ്രസിന്റെ രണ്ട് ബോഗികളും അപകടത്തിൽ പാളംതെറ്റി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ വീതം റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ടുലക്ഷം രൂപ വീതം നൽകും. ട്രെയിൻ ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അഗാധ ദുഃഖം രേഖപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ 48 ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി. 39 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. കേന്ദ്രസർക്കാരിൻ്റെ ഒൻപതാം വാർഷികആഘോഷങ്ങൾ നിർത്തിവച്ചു. തമിഴ്നാട്ടിൽ മുൻമുഖ്യമന്ത്രി കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളും തത്കാലത്തേക്ക് നിർത്തിവച്ചു.