ബംഗളൂരു: വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ‘ബൈജൂസ് ‘ സ്ഥാപനങ്ങളിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പരിശോധന നടത്തി. ബെംഗളൂരുവി ബൈജു രവീന്ദ്രൻ്റെ വീട്ടിലും രണ്ട് ഓഫീസുകളിലുമാണ് ഇഡി റെയ്ഡ് നടത്തിയതെന്നാണ് ലഭ്യമായ വിവരം. വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയിലാണ് ഇഡിയുടെ അന്വേഷണവും പരിശോധനയും എന്നാണ് സൂചന.
‘ബൈജൂസ് ‘സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയില്‍ നിരവധി രേഖകൾ പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു. ‘ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരമായിരുന്നു റെയ്ഡ്. എന്നാൽ ഫെമ ചട്ട പ്രകാരമുള്ള സാധാരണ പരിശോധനകൾ മാത്രമാണ് ഇഡി നടത്തിയതെന്ന് ബൈജൂസ് വൃത്തങ്ങൾ പിന്നീട് പ്രതികരിച്ചു.
ചട്ടപ്രകാരമാണ് ബൈജൂസ് എല്ലാ ഇടപാടുകളും നടത്തുന്നത്. ഞങ്ങളുടെ പ്രവർത്തനം തീർത്തും സുതാര്യമാണ്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ കൈമാറിയിട്ടുണ്ട്. എല്ലാ നിയമങ്ങൾക്കും വിധേയമായി ഞങ്ങളുടെ മൂല്യങ്ങൾ ഉയർത്തിപിടിച്ചു കൊണ്ട് ഞങ്ങൾ മുന്നോട്ട് പോകും – കമ്പനി ഒരു ദേശീയമാധ്യമത്തോടായി പ്രതികരിച്ചു.
2011 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ ഏതാണ്ട് 28000 കോടി രൂപയോളം ബൈജൂസ് വിദേശ നിക്ഷേപമായി സ്വീകരിച്ചെന്ന് ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഏതാണ്ട് 9754 കോടി രൂപ വിദേശത്തെ വിവിധ സ്ഥാപനങ്ങളിലേക്കും ബൈജൂസ് അയച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികളിൽ നിന്നടക്കം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയും അന്വേഷണവും നടക്കുന്നതെന്നും ഇക്കാര്യത്തിൽ വിശദീകരണം തേടി നേരത്തെ പലവട്ടം ബൈജു രവീന്ദ്രന് നോട്ടീസുകൾ അയച്ചെങ്കിലും അദ്ദേഹം മറുപടി നൽകുകയോ ഹാജരാക്കുകയോ ചെയ്തില്ലെന്നും ഇഡി വ്യക്തമാക്കുന്നു.
ചട്ടപ്രകാരം ചെയ്യേണ്ട ഓഡിറ്റിംഗ് കഴിഞ്ഞ രണ്ട് സാമ്പത്തികവർഷത്തിലും ബൈജൂസ് ചെയ്തിട്ടില്ല. വിദേശത്തേക്ക് അയച്ച പണം പോലും പരസ്യത്തിനായി ചിലവിട്ടെന്ന രീതിയിലാണ് കണക്കുകൾ തയ്യാറാക്കി വച്ചിരിക്കുന്നത്. പിടിച്ചെടുത്ത രേഖകളും കണക്കുകളും ബാങ്ക് ഇടപാടുകളുമെല്ലാം സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഇഡി അറിയിച്ചു.