ടാന്‍സാനിയയില്‍ യാത്രാ വിമാനം തടാകത്തില്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. പ്രധാനമന്ത്രി കാസിം മജാലിവയാണ് ഇക്കാര്യം അറിയിച്ചത്. ടാന്‍സാനിയയിലെ വടക്ക് പടിഞ്ഞാറന്‍ പട്ടണമായ ബുക്കോബയ്ക്ക് സമീപമാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 43 പേരില്‍ 26 പേരെ രക്ഷിച്ചിട്ടുണ്ട്. ഇവർ ബുകോബായിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
വിമാനം പൂര്‍ണമായും തടാകത്തില്‍ മുങ്ങിയ നിലയിലാണ്. വിമാനത്തിന്റെ പിന്‍ചിറക് മാത്രമാണ് തടാകത്തിന് മുകളില്‍ കാണാന്‍ കഴിയുന്നത്. കാലാവസ്ഥ മോശമായതാണ് അപകടത്തിനു കാരണമായതെന്നു കഗേര പ്രവിശ്യയിലെ പോലീസ് കമാന്‍ഡര്‍ വില്യം വാംപഗലെ പറഞ്ഞു.
39 യാത്രക്കാരും രണ്ട് പൈലറ്റും രണ്ട് ക്രൂ അംഗങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ബുക്കോബ വിമാനതാവളത്തിന്റെ റണ്‍വേ തന്നെ അവസാനിക്കുന്നത് വിക്ടോറിയ തടാകത്തിന്റെ കരയിലാണ്. ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ തടാകം. തലസ്ഥാനമായ ദാറുസ്സലാമിൽ നിന്ന് ബുകോബ വിമാനത്താവളത്തിലേക്കായിരുന്നു വിമാനത്തിൻ്റെ യാത്ര.