നൈജീരിയൻ സയാമീസ് ഇരട്ടകളായ കുട്ടികളെ വേർപ്പെടുത്താൻ മാതാപിതാക്കൾ സൗദിയിലെത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്നാണ് നൈജീരിയൻ സയാമീസ് ഇരട്ടകളായ ഹസനയെയും ഹസീനയെയും റിയാദിലെത്തിച്ചത്. പ്രത്യേക മെഡിക്കൽ വിമാനത്തിൽ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച ഇരട്ടകളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന് ശേഷം വേർപെടുത്തൽ സാധ്യതയുടെ പഠനത്തിനായി ദേശീയ സുരക്ഷ മന്ത്രാലയത്തിന് കീഴിലെ കിങ് അബ്ദുല്ല ചിൽഡ്രൻ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന സൗദി പദ്ധതിക്ക് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നൽകുന്ന പിന്തുണ നൽകുന്നുണ്ട്. റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലും മെഡിക്കൽ സംഘത്തിന്റെ തലവനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ-റബീഅ യും ഭരണാധികാരികൾക്ക് നന്ദി പറഞ്ഞു. സഹായത്തിന് അർഹരായ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് സൗദി നേതൃത്വം അനുവർത്തിക്കുന്ന ഉദാരതയുടെ മറ്റൊരു ഉദാഹരണമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണകൂട പിന്തുണയോടെയുള്ള ഈ വിജയകരമായ സയാമീസ് വേർപെടുത്തൽ ശസ്ത്രക്രിയ ആഗോള ശ്രദ്ധ നേടിയ കാര്യവും ഡോ. റബീഅ ചൂണ്ടിക്കാട്ടി. രാജകീയ നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ സൗദിയിലെത്തിയതെന്ന് ഹസനയുടെയും ഹസീനയുടെയും മാതാപിതാക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. രാജാവിന്റെ ദീർഘായുസ്സിന് തങ്ങൾ പ്രാർഥിക്കുകയാണെന്ന് പറഞ്ഞ അവർ സൗദി ജനതക്ക് നന്മയും സുരക്ഷിതത്വവും നേർന്നു.