കൊച്ചി: പന്തീരങ്കാവ് ഗാർഹിക പീഡനകേസിൽ ഭാര്യയോടൊപ്പം ഒരുമിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചെന്നും, എല്ലാം ഒത്തുതീർപ്പായെന്നും രാഹുൽ പി ഗോപാലൻ ഹൈക്കോടതിയെ അറിയിച്ചു. കേസ് ഇന്ന് കോടതി പരിഗണിക്കും.
ഭാര്യ നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ തനിക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. ഭാര്യയുമായുണ്ടായത് തെറ്റുദ്ധാരണകൾ ആയിരുന്നെന്നും അതെല്ലാം പരിഹരിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഭാര്യ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സത്യവാങ്മൂലം ഹെെക്കോടതിയിൽ ഹാജരാക്കി.
ആദ്യം രാഹുലിനെതിരെ ആരോപണമുയർത്തിയ യുവതി പിന്നീട് അത് മാതാപിതാക്കളുടെ നിർബന്ധപ്രകാരം ചെയ്യുകയായിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു. തന്നെ രാഹുൽ മർദിച്ചിട്ടില്ലെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും യൂട്യൂബിലൂടെ യുവതി വെളിപ്പെടുത്തുകയായിരുന്നു.