ദില്ലി: ഇന്ത്യൻ ആകാശത്തൂടെ പറന്ന് പാകിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻസ് വിമാനം. പാകിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻസിൻ്റെ ബോയിംഗ് 777 വിമാനമാണ് കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. മസ്കറ്റിൽ നിന്നും ലാഹോറിലെ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന പാകിസ്ഥാൻ എയർലൈൻസിൻ്റെ PK -248 ബോയിംഗ് 777 വിമാനമാണ് ഇന്ത്യൻ ആകാശത്തിലേക്ക് പ്രവേശിച്ചത്.
മോശം കാലാവസ്ഥയെ തുടർന്ന് വിമാനം ലാഹോറിൽ ഇറക്കാൻ സാധിക്കാതെ വരികയായിരുന്നു. മെയ് നാല് വ്യാഴാഴ്ചയായിരുന്നു ഈ സംഭവം. മോശം കാലാവസ്ഥയിൽ ലാൻഡ് ചെയ്യാനോ ദിശമാറി സഞ്ചരിക്കാനോ സാധിക്കാതെ വന്നതോടെ ലാഹോറിലെ ട്രാഫിക് കൺട്രോൾ റൂമിൽ നിന്നും ദില്ലി എയർ ട്രാഫിക് കൺട്രോൾ റൂമിനെ ബന്ധപ്പെടുകയും വിമാനം ഇന്ത്യൻ അതിർത്തിയിൽ പ്രവേശിപ്പിക്കാൻ അനുമതി തേടുകയും ചെയ്തു.
ദില്ലി എടിസി അനുമതി നൽകിയതിന് പിന്നാലെ പാകിസ്ഥാൻ എയർലൈൻസ് വിമാനം ഇന്ത്യയിലേക്ക് പ്രവേശിച്ചു. വ്യാഴാഴ്ച രാത്രി 8.42ഓടെ പഞ്ചാബിലെ ദിഖിവിന്ദ് പട്ടണത്തിന് കുറുക്കെ പറന്ന വിമാനം ടാർൺ തരൺ നഗരത്തിനെ മുകളിലൂടെ വീണ്ടും പാകിസ്ഥാൻ അതിർത്തിയിലേക്ക് പ്രവേശിച്ച് മുൾട്ടാൻ നഗരത്തിലെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.
പാക് വിമാനം ഇന്ത്യൻ അതിർത്തിയിലേക്ക് കടന്ന വിവരം ഇന്ത്യൻ വ്യോമസേനയ്ക്കും അറിയാമായിരുന്നു എന്ന് ദില്ലി എടിസി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. യാത്രാവിമാനം വന്നതും പോയും ഇന്ത്യൻ വ്യോമസേന നിരീക്ഷിച്ചു. എന്നാൽ യുദ്ധവിമാനങ്ങളൊന്നും യാത്രാവിമാനത്തിന് അരികിലേക്ക് എത്തുകയോ അവയ്ക്കൊപ്പം പറക്കുകയോ ചെയ്തില്ല
മുൻനിശ്ചയിച്ച വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ പറപ്പിക്കാൻ പാകിസ്ഥാൻ എയർലൈൻസിന് അനുമതിയുണ്ട്. ക്വലാലംപൂർ, ബാംങ്കോഗ് നഗരങ്ങളിലേക്ക് പാകിസ്ഥാൻ എയർലൈൻസ് വിമാനങ്ങൾ ഇന്ത്യൻ വ്യോമപാതയിലൂടെ പറക്കാറുണ്ട്. എയർഇന്ത്യയടക്കം ചില ഇന്ത്യൻ വിമാനക്കമ്പനികൾ പാകിസ്ഥാൻ വഴിയും സർവ്വീസ് നടത്തുന്നുണ്ട്. ഒൻപത് വർഷം മുൻപ് സമാനമായ രീതിയിൽ ഒരു പാകിസ്ഥാൻ എയർലൈൻ വിമാനം ഇന്ത്യൻ അതിർത്തിയിൽ പ്രവേശിക്കുകയും എന്നാൽ ട്രാഫിക് കണ്ട്രോൾ റൂമിൽ തെറ്റായ കോഡ് നൽകുകയും ചെയ്തതിനെ തുടർന്ന് രണ്ട് ഇന്ത്യൻ യുദ്ധവിമാനങ്ങൾ അവയെ പിന്തുടർന്ന് എത്തിയിരുന്നു