ഒമാനിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പുത്തൻ ഉണർവ് നൽകാൻ നടപടിയുമായി ടൂറിസം മന്ത്രാലയം. രാജ്യത്തെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന് കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കാനൊരുങ്ങുകയാണ് ഒമാൻ ടൂറിസം മന്ത്രാലയം. നിലവിൽ എണ്ണയിൽ നിന്നും മാത്രമാണ് ഒമാന്റെ വരുമാനം. ഇതിന് മറ്റം വരുത്തി, മറ്റു സാമ്പത്തിക സ്രോതസ്സുകളെയും വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം മേഖലയിലും പരിഷ്ക്കാരം കൊണ്ടുവരുന്നത്.
ആദ്യപടിയായി മസ്കത്ത്, അൽ ദാഖിലിയ, തെക്കൻ ശർഖിയ, ദോഫാർ, മുസന്തം എന്നീ ഗവർണറേറ്റുകളിൽ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തുമെന്ന് ടൂറിസം മന്ത്രി സാലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്നും വിനോദസഞ്ചാര മേഖലയെ പഴയകാല പ്രതാപത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ഒമാൻ.
2023ഓടെ 300 കോടി റിയാലിന്റെ നിക്ഷേപമാണ് ടൂറിസം മേഖലയിൽ ലക്ഷ്യമിട്ടിരിക്കുന്നതെന്നും 170 കോടിയുടെ നിക്ഷേപം ഇതുവരെ നടന്നെന്നും മന്ത്രി വ്യക്തമാക്കി. 21 ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളും നിർമിക്കും. ഇതിൽ 11 എണ്ണം സർക്കാർ ഭൂമിയിലാണ് നിർമിക്കുന്നത്. അഞ്ചെണ്ണത്തിന്റ നിർമാണ കരാറിൽ ഒപ്പിട്ടുട്ടുണ്ട്. സ്വകാര്യ ഭൂമിയിലുള്ള 10 ഐ.ടി.സികളിൽ നാലെണ്ണത്തിന് കരാറായിട്ടുണ്ട്.