പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധുവെന്ന് പാക്കിസ്ഥാൻ സുപ്രീം കോടതി. ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കണമെന്നും സുപ്രീം കോടതി വിധിച്ചു. കോടതിക്കുള്ളിൽ വച്ച് ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്നും ആയതിനാൽ അറസ്റ്റ് നിയമവിരുദ്ധമെന്നും സുപ്രീം കോടതി അറിയിച്ചു. എന്നാൽ മറ്റ് പ്രശ്നങ്ങൾ ഒഴിവാക്കാൻ അനുയായികളെ നിയന്ത്രിക്കണമെന്നും ഇമ്രാൻ ഖാനോട് കോടതി ആവശ്യപ്പെട്ടു.
അഴിമതി ആരോപണത്തെ തുടർന്നായിരുന്നു ഇമ്രാൻ ഖാനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. എന്നാൽ അദ്ദേഹത്തിന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്ഥാനിൽ വ്യാപകമായി അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. അറസ്റ്റിനെതിരെ ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. അറസ്റ്റ് കോടതിയലക്ഷ്യമാണെന്ന് വിധിച്ച കോടതി ഒരു മണിക്കൂറിനകം മോചിപ്പിക്കണമെന്നാണ് ഉത്തരവിറക്കിയത്.
ചീഫ് ജസ്റ്റിസ് ഉമർ അതാ ബന്ദിയാലിന്റെതാണ് ഉത്തരവ്. ജസ്റ്റിസുമാരായ മുഹമ്മദലി മഹസർ, അത്തർ മിനല്ലാഹ് എന്നിവരായിരുന്നു മറ്റ് ജസ്റ്റിസുമാർ
നിയമവിരുദ്ധമായി നൂറോളം സൈനികർ കോടതിവളപ്പിലെത്തിയാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതെന്നും അവർ അദ്ദേഹത്തോട് മോശമായി പെരുമാറിയെന്നുമാണ് ഇമ്രാൻ ഖാന്റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞത്. മുൻകൂർ ജാമ്യത്തിനായി ഇമ്രാൻ ഖാൻ ഇസ്ലാമബാദ് കോടതിയെ സമീപിച്ചിരുന്നതായും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
പാകിസ്ഥാൻ തെഹ്രികെ ഇൻസാഫ് പാർട്ടിയുടെ അധ്യക്ഷനാണ് മുൻ ക്രിക്കറ്റ് താരം കൂടെയായ ഇമ്രാൻ ഖാൻ.