ഓൺലൈനിലൂടെയുള്ള വ്യക്തിഹത്യ തടയുന്നതിന് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് ദുബായ്. ഓൺലൈനിൽ വ്യക്തികളെ അപമാനിക്കുന്നവർക്ക് 5 ലക്ഷം ദിർഹം വരെ പിഴ ഈടാക്കാമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ താമസക്കാരെ അറിയിച്ചു. കൂടാതെ തടവ് ശിക്ഷയും ലഭിക്കും.
കഴിഞ്ഞ ദിവസം വാട്സ്ആപ്പിലൂടെ സഹപ്രവർത്തകനെ അപമാനിച്ച യുവാവിന് 10,000 ദിർഹം നഷ്ടപരിഹാരം നൽകിയിരുന്നു. ഇത്തരത്തിൽ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ശിക്ഷ കടുപ്പിച്ചത്.
ഓൺലൈൻ നിയമം ലംഘിച്ച് ശബ്ദ സന്ദേശത്തിലൂടെ സഹപ്രവർത്തകനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പരാതിക്കാരന് നഷ്ടപരിഹാര തുക നൽകാൻ അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി, അറബ് യുവാവിനോട് ഉത്തരവിട്ടിരുന്നു.