മൂന്നര വർഷം മുൻപ് ദുബായിലുണ്ടായ ബസ്സപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ യുവാവിന് 5 മില്യൺ ദിർഹം നഷ്ടപരിഹാരവും (പതിനൊന്നര കോടി രൂപ )കോടതി ചിലവും വിധിച്ച് ദുബായ് കോടതി. ഒരിന്ത്യക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ അപകട നഷ്ട പരഹാര തുകയാണ് ഇത്.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒമാനിൽ നിന്നും പുറപ്പെട്ട ബസ്സ് ദുബായ് റാഷിദിയയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയും റാസൽ ഖൈമയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായിരുന്ന, മുഹമ്മദ് ബൈഗ് മിർസ എന്ന യുവാവിനാണ് ദുബായ് കോടതി 5 മില്യൺ നഷ്ടപരിഹാരം വിധിച്ചത്. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് സീനിയർ കൺസൾട്ടന്റ് ഈസാ അനീസ്, അഡ്വക്കേറ്റ് യു സി അബ്ദുല്ല , അഡ്വക്കേറ്റ് മുഹമ്മദ് ഫാസിൽ എന്നിവരാണ് മുഹമ്മദ് ബൈഗ് മിർസക്കു വേണ്ടി കേസ് ഏറ്റെടുത്തു നടത്തിയത്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും റാഷിദിയ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന എൻട്രി പോയിന്റിലേക്കു വഴി മാറി അശ്രദ്ധമായി പ്രവേശിച്ച ഹൈബാരിൽ ബസ്സിടിച്ചാണ് അപകടമുണഅടായത്. നഷ്ടപരിഹാരത്തുകയ്ക്ക് അർഹനായ മുഹമ്മദ് ബൈഗ് മിർസക്ക് അപകടം നടക്കുമ്പോൾ 20 വയസ്സായിരുന്നു. അപകടത്തെ തുടർന്ന് രണ്ടര മാസത്തോളം ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദ് ബൈഗ് 14 ദിവസത്തോളം അബോധവസ്ഥയിൽ ആയിരുന്നു.
ചികിത്സക്ക് ശേഷവും മസ്തിഷ്കത്തിന് 50 % സ്ഥിരവൈകല്യം നിലനിൽക്കുന്നത് കാരണം മുഹമ്മദ് ബൈഗ് മിർസയുടെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ദ ഡോക്ടർമാർ വിലയിരുത്തിയത്. മസ്തിക ക്ഷതത്തിനു പുറമെ തലയോട്ടിക്കും ചെവിക്കും വായക്കും ശ്വാസകോശത്തിനും കൈകൾക്കും കാലുകൾക്കും സംഭവിച്ച ആഘാതങ്ങളും സ്ഥായിയാണെന്നു ഷാർജ കോടതിയിലെ ഫോറൻസിക് മെഡിക്കൽ വിദഗ്ദർ വിലയിരുത്തിയിരുന്നു. ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ദുബായ് കോടതി അഞ്ച് മില്യൺ നഷ്ടപരിഹാരത്തുക ബസിന്റെ ഇൻഷുറൻസ് കമ്പനി നൽകുവാൻ വിധിയായത്. 12 ഇന്ത്യക്കാരടക്കം 17 പേരാണ് അപകടത്തിൽ മരിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 31 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു.