ഫാക് കുർബ പദ്ധതിയുടെ പത്താം പതിപ്പിന് ഒമാനിൽ തുടക്കമായി. ചെറിയ കുറ്റങ്ങൾക്ക് പിഴയടക്കാൻ കഴിയാത്തത് മൂലം ജയിലിൽ അകപ്പെട്ടവരെ മോചിതരാകാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുർബ. ഒമാനി ലോയേഴ്സ് അസോസിയേഷൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഹമൂദ് അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുക. ഒമാന്‍ ലോയേഴ്സ് അസോസിയേഷനാണ് ഫാക് കുർബ പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്.
അതേസമയം വിശുദ്ധ റമദാൻ മാസത്തോടടുക്കുമ്പോൾ ജയിലിൽ കഴിയുന്നവരെ സഹായിക്കാനായി കൈകോർക്കാമെന്നും അവരുടെ ജീവിതത്തിന് ആശ്വാസം പകരാമെന്നും അൽ ബുസൈദി പറഞ്ഞു. 2012ലാണ് ഫാക് കുർബ പദ്ധതി ആരംഭിച്ചത്. ഇതുവരെ ആയിരകണക്കിന് ആളുകളെ ഈ പദ്ധതിയുടെ ഭാഗമായി മോചിപ്പിച്ചിട്ടുണ്ട്. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുർബ’ പദ്ധതിയുടെ വിജയത്തിനു പിന്നിലെന്നും ഒമാനി ലോയേഴ്സ് അസോസിയേഷൻ ചെയർമാനും സംരംഭത്തിന്റെ സൂപ്പർവൈസറുമായ മുഹമ്മദ് അൽസദ്ജലി പറഞ്ഞു.
ഒരു അഭിഭാഷകൻ ആരംഭിച്ച സംരംഭമാണ് ഫാക് കുർബ. പിന്നീട് ഒരുകൂട്ടം അഭിഭാഷകർ ഇത് ഏറ്റെടുക്കുകയും വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ചേർന്ന് ഒരുമിച്ച് പ്രവർത്തിക്കുന്ന സ്ഥിതിയിലേക്കെത്തി. ഇതിന് അല്ലാഹുവിനോട് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫാക് കുർബ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി (www.fakkrba.om) നിയുക്ത ബാങ്ക് അക്കൗണ്ടിലൂടെയും നൽകാമെന്ന് അധികൃതർ അറിയിച്ചു. അടുത്തമാസം പകുതി വരെ ഫാക് കുർബ പദ്ധതി തുടരുമെന്ന് മുഹമ്മദ് അൽസദ്ജലി കൂട്ടിച്ചേർത്തു. സുല്‍ത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ് എന്നിവരും കഴിഞ്ഞ വർഷം പദ്ധതിക്ക് സാമ്പത്തിക പിന്തുണയുമായി എത്തിയിരുന്നു.