തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന് ശക്തിക്ഷയം സംഭവിച്ചെങ്കിലും ഒഡീഷയ്ക്കും ഛത്തീസ്ഗഢിനും മുകളിലായി രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും മഴ തുടരാൻ സാധ്യത.
കഴിഞ്ഞ ദിവസങ്ങളിൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് മഴ ശക്തമായതെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ വടക്കൻ കേരളത്തിലാണ് മഴ കനക്കുക എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യാഴാഴ്ച ഉച്ചയ്ക്ക് പുറത്തു വിട്ട അറിയിപ്പിൽ പറയുന്നത്. ഇടയ്ക്ക് കാറ്റ് ശക്തമാവാൻ സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലയിൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വിദഗദ്ധർ മുന്നറിയിപ്പ് നൽകുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് പുറത്തു വന്ന മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ബാധകമാണ്. എറണാകുളം, ഇടുക്കി, തൃശ്സൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
വെള്ളി – ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ശനി – എറണാകുളം, ഇടുക്കി,തൃശ്ശൂർ,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഞായർ – ഇടുക്കി,തൃശ്ശൂർ,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
തിങ്കൾ – ഇടുക്കി, മലപ്പുറം
ഇന്ന് രാവിലെ 8.30 വരെയുള്ള കണക്കനുസരിച്ച് വടകരയിൽ 24 മണിക്കൂറിൽ പെയ്തത് 172 മി.മീ മഴയാണ്. പേരാമ്പ്ര – 156, പൂക്കോട് 124, ഉറുമി 117, കുന്ദമംഗലം – 110, കുറ്റ്യാടി – 103 എന്നീ സ്ഥലങ്ങളിലും നൂറ് മില്ലി മീറ്ററിന് മുകളിൽ മഴ ലഭിച്ചു.