ഈ വർഷത്തെ ആദ്യത്തെ നൊബേൽ സമ്മാന പുരസ്കാരം പ്രഖ്യാപിച്ചു. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാന്റെ പാബൂവിനാണ് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചത്. ജനിതക ഗവേഷണങ്ങളെ മുൻനിർത്തിയായിരുന്നു പുരസ്കാരം.
ഹൊമിനിൻസിൽനിന്ന് ഹോമോസാപിയൻസ് എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്നു കണ്ടെത്തിയ ഗവേഷണത്തിനാണു സമ്മാനമെന്ന് നൊബേൽ പുരസ്കാര സമിതി അറിയിച്ചു. ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു സ്വാന്റെ പഠിച്ചത്.
40,000 വർഷം മുമ്പുണ്ടായിരുന്ന അസ്ഥിയിൽ പരീക്ഷണം നടത്തിയാണ് ഡിഎൻഎയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തം അദ്ദേഹം നടത്തിയത്. ചിമ്പാൻസിയുമായും ആധുനിക മനുഷ്യനുമായും വളരെ അധികം അന്തരം ഈ കാലഘട്ടത്തിൽ യൂറോപ്പിൽ ജീവിച്ചിരുന്നുവർക്കുണ്ടായിരുന്നതായി ഇതിൽ നിന്നും കണ്ടെത്തി.
10 മില്യൻ സ്വീഡിഷ് ക്രൗൺസ് (900,357 ഡോളർ) ആണ് സമ്മാന തുക. കോവിഡ് മൂലം രണ്ട് വർഷമായി ചടങ്ങ് ഔദ്യോഗികമായി നടത്തിയിരുന്നില്ല. എന്നാൽ ഇത്തവണ പുരസ്കാര ചടങ്ങ് ആഘോഷപൂർവം നടത്താനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം അമേരിക്കൻ ശസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആഡെം പറ്റപൗഷിയൻ എന്നിവർക്കാണ് വൈദ്യശാസ്ത്രത്തിനുള്ള അവാർഡ് ലഭിച്ചത്.