തിരുവനന്തപുരം: അമേരിക്കയിൽ നടക്കുന്ന ലോകകേരളസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിയടക്കമുള്ള വിഐപികൾക്കൊപ്പമുള്ള അത്താഴവിരുന്നിൽ പങ്കെടുക്കാൻ സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകളൊന്നും വിറ്റു പോയില്ല. ഇതുവരെ ആരും വിഐപി ടിക്കറ്റുകൾ വാങ്ങിയിട്ടില്ലെന്നാണ് സംഘാടകർ നൽകുന്ന വിവരം. 2.80 ലക്ഷം ഡോളറാണ് പരിപാടിക്ക് ഇതുവരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയത്. ലോകകേരളസഭയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ സ്പോൺസർമാരെ പിന്നോട്ടടിപ്പിക്കുന്നു എന്നാണ് സംഘാടകരുടെ വിലയിരുത്തൽ.
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കൂടാതെ മന്ത്രിമാരായ മുഹമ്മദ് റിയാസും ബാലഗോപാലും സംഘത്തിലുണ്ട്. ഇവരെ കൂടാതെ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയും രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും കൂടി മുഖ്യമന്ത്രിക്കൊപ്പം പോകുമെന്നാണ് സൂചന. ബ്രിട്ടാസും ജോസ് കെ മാണിയും യാത്ര ചെലവ് സ്വന്തം നിലയിൽ വഹിക്കും എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
ഇതിനിടെ യാത്രയെ കുറിച്ചുള്ള സർക്കാർ ഉത്തരവിൽ യുഎസ്, ക്യൂബ എംബസികൾക്കൊപ്പം സ്വിറ്റ്സർലണ്ടിലെ ഇന്ത്യൻ എംബസിക്കും കോപ്പി വച്ചത് സംഘം സ്വിറ്റ്സർലണ്ട് സന്ദർശിക്കുമെന്ന അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. സ്വിസ് സന്ദർശനം ഷെഡ്യൂളിൽ ഇല്ലാഞ്ഞിട്ടും എന്തിന് സ്വിസ് എംബസിക്ക് കോപ്പി വച്ചെന്ന് വ്യക്തമല്ല. ക്യൂബയിൽ നിന്നുള്ള മടക്കം സൂറിച്ച് വഴി ആകാനും സാധ്യത ഉള്ളത്കൊണ്ടാണ് ഇതെന്ന സൂചനയാണ്പൊതു ഭരണ വകുപ്പ് നൽകുന്നത്.