സിറോ മലബാർ സഭ ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ കാലം ചെയ്തു. 92 വയസായിരുന്നു. 1985 നവംബർ 5 മുതൽ 2007 മാര്‍ച്ച് 19 വരെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി പ്രവർത്തിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
ചങ്ങനാശേരി കുറുമ്പനാടം അസംപ്ഷന്‍ ഇടവകയിലെ പൗവ്വത്തിൽ കുടുംബാംഗമായ അദ്ദേഹത്തിൻ്റെ ജനനം 1930 ഓഗസ്റ്റ് 14നായിരുന്നു. പൗവ്വത്തിൽ അപ്പച്ചന് – മറിയക്കുട്ടി ദമ്പതികളുടെ മകൻ. പുളിയാങ്കുന്ന് ഹോളി ഫാമിലി എല്‍പി സ്കൂള്‍, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹൈസ്കൂള്‍, ചങ്ങനാശേരി എസ്ബി ഹൈസ്കൂള്‍, എസ്ബി കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു.
ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാനായി 1972 ജനുവരി 29ന് നിയമിക്കപ്പെട്ടു. 1972 ഫെബ്രുവരി 13ന് റോമില്‍ പോള്‍ ആറാമന്‍ മാർപാപ്പയില്‍ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ആൻ്റണി പടിയറയുടെ സഹായമത്രാനായി. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ രൂപതയുടെ പ്രഥമ ബിഷപ്പായി. 1977 മേയ് 12നായിരുന്നു സ്ഥാനാരോഹണം.
മാര്‍ ആൻ്റണി പടിയറ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായതോടെ 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപായി. 1986 ജനുവരി 17ന് സ്ഥാനാരോഹണം. 22 വര്‍ഷം ചങ്ങനാശേരി അതിരൂപതയ്ക്കായി പ്രവര്‍ത്തിച്ച അദ്ദേഹത്തെ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് സഭാപിതാക്കന്മാര് വിശേഷിപ്പിക്കുന്നത്.
കെസിബിസി പ്രസിഡൻ്റായി 1993 മുതല്‍ 1996 വരെ അദ്ദേഹം പ്രവർത്തിച്ചു. 1994 മുതല്‍ 1998 വരെ സിബിസിഐ പ്രസിഡൻ്റായിരുന്നു. 2007 മാര്‍ച്ച് 19 നാണ് മാര്‍ ജോസഫ് പൗവ്വത്തിൽ വിരമിച്ചത്.