ട്വിറ്ററിൽ വേരിഫിക്കേഷൻ ചെയ്യണമെങ്കിൽ പണം വേണമെന്നുള്ള തീരുമാനം ട്വിറ്റർ പിൻവലിച്ചു. വ്യാജ അക്കൗണ്ടുകൾ കുമിഞ്ഞുകൂടിയ സാഹചര്യത്തിലാണ് നടപടി പിൻവലിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പണം നൽകുന്ന എല്ലാവർക്കും വേരിഫിക്കേഷൻ ഇല്ലാതെ തന്നെ വേരിഫൈഡ് ബാഡ്ജ് നൽകിയതോടെ ട്വിറ്റർ പ്രശ്നത്തിലാവുകയായിരുന്നു.
നിൻഡെൻഡോ ആണെന്ന് അവകാശപ്പെടുന്ന വ്യാജ അക്കൗണ്ടിൽ നിന്ന് നടുവിരൽ ഉയർത്തി നിൽക്കുന്ന മാരിയോയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പ്രമുഖ ഫാർമ കമ്പനിയായ എലി ലില്ലിയാണെന്ന് അവകാശപ്പെടുന്ന മറ്റൊരു അക്കൗണ്ട് ഇൻസുലിൻ ഇനി മുതൽ സൗജന്യമായി ലഭിക്കുമെന്നും ട്വീറ്റ് ചെയ്തു. തുടർന്ന് യഥാർത്ഥ അക്കൗണ്ടിൽ നിന്ന് ഫാർമ കമ്പനി ഈ വാർത്ത തള്ളി രംഗത്ത് വന്നു. കൂടാതെ ഇനി മുതൽ പാരഡി അക്കൗണ്ടുകളുടെ ബയോവിൽ ‘പാരഡി’ എന്ന് എഴുതിയിരിക്കണമെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി.