റിയാദ്: സൗദ്ദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി പ്രവർത്തിക്കുന്ന റിയാദിലെ സഹായസമിതിയെ തെറ്റിദ്ധരിച്ചെന്ന് റഹീമിൻ്റെ കുടുംബം. റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് റഹീമിൻ്റെ മാതാവ് ഫാത്തിമ്മയും സഹോദരൻ നസീറും ഇക്കാര്യം പറഞ്ഞത്. നിയമസഹായസമിതിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഖേദം രേഖപ്പെടുത്തുന്നതായും ഇതിൽ എല്ലാവർക്കുമുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയാണെന്നും ഇരുവരും വ്യക്തമാക്കി.
വധശിക്ഷയിൽ നിന്നൊഴിവായെങ്കിലും അബ്ദുൽ റഹീമിൻ്റെ മോചനം നീളുന്ന സാഹചര്യത്തിലാണ് റഹീമിനെ ജയിലിൽ നേരിട്ട് എത്തി കാണാനും ഉംറ നിർവഹിക്കാനുമായി ഒക്ടോബർ 30-നാണ് ഫാത്തിമയും മകൻ നസീറും സൗദി അറേബ്യയിലെത്തിയത്. ഫാത്തിമയുടെ സഹോദരൻ അബ്ബാസും ഭാര്യയും ഇവരോടൊപ്പമുണ്ട്. അബഹയിൽ എത്തിയ ഇവർ ഏതാനും ദിവസം മുമ്പ് റിയാദിൽ റഹീമിനെ പാർപ്പിച്ച ജയിലിൽ എത്തിയെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാതാാവിനെ കാണാനില്ലെന്ന നിലപാടാണ് അബ്ദുൽ റഹീം സ്വീകരിച്ചത്
അത് വലിയ വാർത്തയായി വിവാദം കത്തിപ്പടരുന്നതിനിടെ ഉമ്മയും ഒപ്പമുള്ളവരും മക്കയിലേക്ക് തിരിച്ചു. ഉംറ നിർവഹിച്ച ശേഷം തിങ്കളാഴ്ച റിയാദിൽ തിരിച്ചെത്തി. അപ്പോഴേക്കും ഉമ്മയെ കാണാൻ റഹീം സന്നദ്ധനായി മാറിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ റിയാദ് – അൽഖർജ് റോഡിലെ ഇസ്കാനിലുള്ള ജയിലിൽ പുനസമാഗമത്തിന് അവസരമൊരുങ്ങി. നീണ്ട 18 വർഷത്തിന് ശേഷം ഉമ്മയും മകനും വീണ്ടും കണ്ടു.
അന്ന് തന്നെ ഉമ്മയും നസീറും റിയാദിലെ ഇന്ത്യൻ എംബസിയിലെത്തി റഹീമിെൻറ മോചനത്തിന് വേണ്ടി ശ്രമം തുടരുന്ന ഉദ്യോഗസ്ഥർക്കും സാമൂഹികപ്രവർത്തകർക്കും നന്ദി പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടാണ് ഉമ്മയും നസീറും അബ്ബാസും മാധ്യമങ്ങളെ കണ്ടത്. ധാരണാ പിശകുകളുണ്ടായിട്ടുണ്ടെന്നും ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതുണ്ടായതെന്നും നസീർ പറഞ്ഞു. ഇപ്പോൾ വസ്തുതകൾ ബോധ്യപ്പെട്ടു. തെറ്റിദ്ധരിച്ചതിലും സംശയിച്ചുപോയതിലും ഖേദം പ്രകടിപ്പിക്കുന്നു. എല്ലാവരും ക്ഷമിക്കുക. കൂടെപിറപ്പിനെ പോലെ കണ്ട് റഹീമിനെ സഹായിക്കാനിറങ്ങിയ ഓരോരുത്തരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു. അതേസമയം അബ്ദുൽ റഹീമിൻ്റെ കേസിൽ നവംബർ 17-ന് നിർണായക വിധി പ്രതീക്ഷിക്കുന്നതായി അബ്ദുൽ റഹീം നിയമസഹായസമിതി വ്യക്തമാക്കി.