മക്കയിൽ ഹറമിലെ തിരക്കിനിടയിൽ പെട്ട് കുട്ടികൾ കൈവിട്ടുപോയാൽ എളുപ്പത്തിൽ കണ്ടെത്താൻ പുതിയ സംവിധാനം. ഹാദിയ ഹാജി മുതമേഴ്സ് ഗിഫ്റ്റ് ചാരിറ്റബിൾ അസോസിയേഷന്റെ കീഴിൽ കുട്ടികൾക്ക് സൗജന്യ ‘കൈവളകൾ’വിതരണം ചെയ്യുന്നത് ആരംഭിച്ചു.
തിരക്കിനിടയിൽ കുട്ടികളെ കാണാതാവുന്ന സന്ദർഭങ്ങൾ കുറയ്ക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് വളകളിൽ കുട്ടികളുടെ വിവരങ്ങൾ പ്രിൻറ് ചെയ്യും. കുട്ടിയുടെ പേരും മാതാപിതാക്കളുടെ വിവരങ്ങളും ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറുകളുമെല്ലാം വളയിൽ പ്രിൻറ് ചെയ്ത് നൽകും. ഹറമിൽ നഷ്ടപ്പെട്ട കുട്ടിയെ കണ്ടെത്തിയാൽ മാതാപിതാക്കളുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താനും കുറഞ്ഞ സമയത്തിനുള്ളിൽ അവരെ കുടുംബത്തിന് കൈമാറുന്നതിനും വളകൾ ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
കുട്ടികളോടൊപ്പം ഹറമിലെത്തുന്നവർ പള്ളിക്ക് സമീപമുള്ള അസോസിയേഷന്റെ ഓഫിസുകൾ സന്ദർശിച്ചാൽ വളകൾ സൗജന്യമായി ലഭിക്കും. മസ്ജിദുൽ ഹറമിന്റെ നാലാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ‘മക്ക കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെൻറ് കമ്പനി’യുടെ പ്രധാന ഓഫിസിലും കിങ് അബ്ദുൽ അസീസ് എൻഡോവ്മെൻറിന്റെ താഴത്തെ നിലയിലുമാണ് അസോസിയേഷൻ ഓഫിസുകൾ പ്രവർത്തിക്കുന്നത്. എല്ലാ കുട്ടികൾക്കും കൈവളകൾ ലഭ്യമാക്കുമെന്നും സുരക്ഷ ഉറപ്പുവരുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.