68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളും ദാദാ സാഹിബ് ഫാൽക്കെ പുരസ്കാര വിതരണവും ഇന്ന് നടക്കും. വിജ്ഞാൻ ഭവനിൽ വൈകുന്നേരം അഞ്ചു മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. അതേസമയം ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ രാഷ്ട്രപതി മുഖ്യാതിഥിയാകുന്നത്.
രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മുതിര്‍ന്ന നടി ആശാ പരേഖിനാണ്. സൂര്യയും അജയ് ദേവ്ഗണുമാണ് മികച്ച നടൻമാർ. സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ആണ് സൂര്യയെ പുരസ്കാരത്തിന് അർഹനാക്കിയത്. തൻഹാജി: ദി അൺസങ് വാരിയർ’ എന്ന സിനിമയിലൂടെ അജയ് ദേവഗണും മികച്ച നടനുള്ള പുരസ്കാരം നേടി. അതേസമയം സൂരറൈ പോട്രിലെ അഭിനയത്തിന് അപർണ ബലമുരളി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. സൂരറൈ പോട്ര് ആണ് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്.
ഇത്തവണ 8 പുരസ്കാരങ്ങളാണ് മലയാളത്തിന് . ‘അയ്യപ്പനും കോശിയും’ എന്ന ചിത്രമൊരുക്കിയ അന്തരിച്ച സംവിധായകൻ സച്ചി ആണ് മികച്ച സംവിധായകൻ. മികച്ച സഹനടനായി ബിജു മേനോൻ, മികച്ച ഗായിക നഞ്ചിയമ്മ, മികച്ച സംഘട്ടന സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം മറ്റ് പുരസ്കാരങ്ങൾ. മികച്ച മലയാള സിനിമയായി സെന്ന ഹെഗ്ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം’ തെരഞ്ഞെടുക്കപ്പെട്ടു. സെപ്ഷ്യൽ ജൂറി പുരസ്കാരം നേടി ‘വാങ്ക്’ എന്ന മലയാള സിനിമയും ശ്രദ്ധ നേടി. ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ചിത്രത്തിലൂടെ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം നിഖില്‍ എസ് പ്രവീണിനാണ് ലഭിച്ചത്. മികച്ച പുസ്തകത്തിന് അനൂപ് രാമകൃഷ്ണനും (എംടി: അനുഭവങ്ങളുടെ പുസ്തകം) തെരഞ്ഞെടുക്കപ്പെട്ടു.