തൃശൂർ: ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി കേസിൽ കുടുക്കിയ സംഭവത്തിൽ മുഖ്യപ്രതി നാരായൺ ദാസ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. പ്രതിയെ നാളെ കേരളത്തിലെത്തിക്കും.
ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിലും സ്കൂട്ടറിലും വ്യാജ എൽ.എസ്.ഡി സൂക്ഷിച്ച് എക്സൈസിന് രഹസ്യവിവരം നൽകി കുടുക്കിയ കേസിലാണ് അന്വേഷണം. എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് 72 ദിവസമാണ് ഷീലയ്ക്ക് ജയിലിൽ കഴിയേണ്ടി വന്നത്. പിടിച്ചെടുത്ത ലഹരി വസ്തുകൾ ലാബിൽ പരിശോധിച്ചപ്പോൾ ആണ് അതു വ്യാജമാണെന്ന് തെളിഞ്ഞതും ഷീലയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയതും.
ഷീല സണ്ണിയുടെ വാഹനത്തിലും ബാഗിലും ലഹരി വസ്തുകൾ വച്ച് എക്സൈസിനെ അറിയിച്ചത് എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്നാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. ഷീല സണ്ണിയുടെ മകൻറെ ഭാര്യയുടെ സഹോദരിയും ബെംഗളൂരുവിലെ വിദ്യാർത്ഥിനി ലിവിയ ജോസിൻ്റെ സുഹൃത്തായിരുന്നു നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എൽഎസ്ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ ബാഗിൽ വെച്ച ശേഷം നാരായണ ദാസ് വിവരം എക്സൈസിന് നൽകിയത്.
മെഡിക്കൽ എക്സാമിനറുടെ പരാതിയിൽ ഇത് വ്യാജ എൽഎസ്ഡി സ്റ്റാമ്പാണെന്ന് വ്യക്തമായെങ്കിലും എക്സൈസ് സംഘം ഈ വിവരം മറച്ചുവെച്ചു. റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി. കേസിൽ ഇയാളുടെ ജാമ്യാപേക്ഷ നേരത്തേ സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണ് നാരായൺ ദാസ് ഒളിവിൽ പോയത്. ഇയാളെ പിടികൂടിയതോടെ വ്യാജ ലഹരിക്കേസിൻ്റെ ചുരുൾ അഴിയും എന്ന പ്രതീക്ഷയിലാണ് ഷീലയും കുടുംബവും.