തിരുവനന്തപുരം: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നേരെ 2013-ൽ ഉയർന്ന ലൈംഗീകാരോപണം അടിസ്ഥാന രഹിതമായിരുന്നുവെന്ന് വെളിപ്പെടുത്തി ദേശാഭിമാനി മുൻ കണ്സൽട്ടിംഗ് എഡിറ്റർ എൻ.മാധവൻ കുട്ടി. താൻ ദേശാഭിമാനിയിൽ ജോലി ചെയ്യുന്ന കാലയളവിൽ ഉമ്മൻചാണ്ടിക്കെതിരെ സൃഷ്ടിക്കപ്പെട്ട വാർത്തകളെക്കുറിച്ച് നിശബ്ദത പാലിക്കേണ്ടി വന്നുവെന്നും ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെ എൻ.മാധവൻ കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
വ്യാജആരോപണം എന്ന് എൻ.മാധവൻകുട്ടി പറയുന്ന സംഭവത്തിൽ സോളാർ കേസ് പ്രതിയായ സ്ത്രീയായിരുന്നു പരാതിക്കാരി. ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈ കേസ് പിന്നീട് പിണറായി സർക്കാർ സിബിഐ അന്വേഷണത്തിന് വിട്ടിരുന്നു. കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തിയ സിബിഐ ഉമ്മൻചാണ്ടിയടക്കമുള്ള കോൺഗ്രസ് നേതാക്കളെ കുറ്റവിമുക്തരാക്കിയുള്ള റിപ്പോർട്ടാണ് കോടതിയിൽ നൽകിയത്.
എൻ.മാധവൻ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് –
കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവർത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളിൽ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളിൽ ഓസി, ഉമ്മൻ ചാണ്ടിയുണ്ട്
1 “ശൈലിമാറ്റം”,”ഐ എസ് ആർ ഒ ചാരക്കേസ് ” കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മൻചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങൾക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ തലവനായ എന്റെ എഴുത്തുമൂലം ഇന്ത്യൻ എക്സ്പ്രസ് നൽകിയ ഏകപക്ഷീയമായി എഡിറ്റോറിയൽ
പിന്തുണ അങ്ങേയറ്റം ആധാർമികമെന്നു ഞാൻ അതിവേഗം തിരിച്ചറിഞ്ഞു. പലരെയും പോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു.
2 “സരിത ” വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കു നേരേ ഉയർത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയിൽ കൺസൾട്ടിങ്ങ് എഡിറ്റർ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു
മൗനത്തിലൂടെ ഞാൻ നൽകിയ അധാർമ്മിക പിന്തുണയിൽ ഞാനിന്നു ലജ്ജിക്കുന്നു. ഇതു പറയാൻ ഓസിയുടെ മരണം വരെ ഞാൻ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം.
ഒരു മറുപടിയേയുള്ളൂ… നിങ്ങൾക്ക്… മനസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല. ക്ഷമിക്കുക, ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെയും കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.