തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ കാലാവധി തികയ്ക്കുമ്പോൾ കേരളത്തിൽ ആരും പട്ടിണി കിടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അതിനായി വിവിധ പദ്ധതികൾ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പാക്കി വരികയാണ് എന്ന് അദ്ദേഹം അറിയിച്ചു. സിപിഎം ഊരൂട്ടമ്പലം ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകിയ സ്നേഹവീട് ചടങ്ങിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.
ഇന്ത്യയിൽ ഏറ്റവും കുറവ് പട്ടിണിയുള്ള സംസ്ഥാനം കേരളമാണ്. നീതി ആയോഗിൻ്റെ കണക്കിൽ 0.7 ശതമാനമായിരുന്നു കേരളത്തിലെ പട്ടിണി നിരക്ക്. ഇപ്പോഴാണ് 0.5 ശതമാനമാണ്. ഉത്തരേന്ത്യയിലൊക്കെ അത് 40 ശതമാനം വരെയാണ്. 64,006 കുടുംബങ്ങളാണ് കേരളത്തിൽ അതിദരിദ്രരായിട്ടുള്ളത്. ഈ സർക്കാരിൻ്റെ കാലാവധി തീരുമ്പോഴേക്കും കേരളത്തിൽ അതിദരിദ്രരെ പൂർണമായി ആ അവസ്ഥയിൽ നിന്നും രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തെ 3.42 ലക്ഷം പേർക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം പേർക്ക് വീടുണ്ടാക്കി നൽകാനുള്ള ബാധ്യതയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. സാമൂഹിക ക്ഷേമ പദ്ധതികളിൽ രാജ്യത്തിന് മാതൃകയാണ് കേരളം. ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. സിൽവർ ലൈൻ അടക്കം കേരളത്തിൻ്റെ പശ്ചാത്തല സൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്രം യാതൊരു പിന്തുണയും തരുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.