മിത്ത് വിവാദം തെരഞ്ഞെടുപ്പ് അജണ്ടയാക്കണമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കെ സുരേന്ദ്രനെ പോലുള്ള ഒരു വര്‍ഗീയ വാദി പറയുന്ന കാര്യങ്ങള്‍ക്ക് താന്‍ എന്തിന് മറുപടി പറയണം എന്ന് എം.വി. ഗോവിന്ദന് പറഞ്ഞു.
കെ സുരേന്ദ്രന് വിശ്വാസിയല്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു വര്‍ഗീയവാദിക്കും വിശ്വാസമില്ല. അവര്വിശ്വാത്തെ ഒരു ഉപകരണമായി ഉപയോഗിക്കുകയാണ്. ഒരു വര്‍ഗീയ വാദിയുടെ ഭ്രാന്തിന് താന്‍ എന്തിന് മറുപടി പറയണം. താന്‍ പൊന്നാനിയില്‍ നിന്നാണോ വരുന്നത് എന്ന ചോദ്യത്തിന്റെ വര്‍ഗീയത എനിക്ക് മനസിലാവാത്തതല്ല എന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
സിപിഎം യഥാര്‍ത്ഥ വിശ്വാസികളോട് ഒപ്പമാണ് എന്നും എം വി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
‘ഹിന്ദുക്കളെക്കുറിച്ച് ഒന്ന് പറയുക, മുസ്ലീങ്ങളെക്കുറിച്ച് ഒന്ന് പറയുക, മുസ്ലീം വിരുദ്ധതയാണ് വര്‍ഗീയതയുടെ ഏറ്റവും വലിയ അടിസ്ഥാനം. ഒരു വര്‍ഗീയ വാദിയുടെ ഭ്രാന്തിന് ഞാന്‍ എന്തിന് മറുപടി പറയണം. ഞാന്‍ പൊന്നാനിയില്‍ നിന്നാണോ വരുന്നത് എന്ന ചോദ്യത്തിന്റെ വര്‍ഗീയത എനിക്ക് മനസിലാവാത്തതല്ല. ഇത്തരത്തില്‍ കാര്യങ്ങള്‍ പറയാന്‍ അവര്‍ പല വേദികളും ഉപയോഗിക്കും. ശബരിമലയില്‍ പോയി കെട്ട് തറയിലിട്ടപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട് സുരേന്ദ്രന് വിശ്വാസിയല്ലെന്ന്. ഒരു വര്‍ഗീയവാദിക്കും വിശ്വാസമില്ല. വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. വിശ്വാസികള്‍ സമൂഹത്തിന് മുന്നില്‍ ഉണ്ട്. കപട വിശ്വാസത്തിന്റെ പേര് പറഞ്ഞ് വര്‍ഗീയത പറയുന്ന ഇവരോടല്ല ഞങ്ങളുടെ കൂറ്. ഞങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികളോട് ഒപ്പമാണ്,’ എം വി ഗോവിന്ദന് പറഞ്ഞു.
ഉപയോഗിക്കുന്ന പദങ്ങള്‍ ശ്രദ്ധിച്ചാല്‍ ജീര്‍ണിച്ച വര്‍ഗീയതയുടെ അങ്ങേയറ്റമാണ് സുരേന്ദ്രന്റെ പ്രസ്താവനകളില്‍ ഉള്ളത്. അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒന്നും കേരളത്തിലെ ജനങ്ങളെ തെറ്റായ നിലയിലേക്ക് നയിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ചരിത്രവും ശാസ്ത്രവും സാമൂഹ്യ പുരോഗതിയുമെല്ലാം ലക്ഷ്യം വെച്ചാണ് കേരളം മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും സുരേന്ദ്രനും ഒരേ അഭിപ്രായവുമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു. വാതിലുകള്‍ എല്ലാം തുറന്നുകിടക്കട്ടെ, വിചാരധാരകള്‍ പ്രവേശിക്കട്ടെ എന്ന് വിഡി സതീശന് പറഞ്ഞതിനെ താന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സിപിഎം വര്‍ഗീയ നിലപാട് ആണ് സ്വീകരിക്കുന്നത് എന്ന് പറഞ്ഞ് തടിതപ്പുകയാണ്. വിഡി സതീശന്റെ ഉള്ളില്‍ വര്‍ഗീയ നിലപാടുകള്‍ അറിഞ്ഞോ അറിയാതെ കയറി വരുന്നുണ്ടെന്നും എം വി ഗോവിന്ദന് പറഞ്ഞു.