ഖത്തറിൽ ജയിലിലായ മലയാളി യുവാവിൻ്റെ മോചനത്തിന് വഴിയൊരുങ്ങുന്ന പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലും സുമനസ്സുകളുടെ സഹായവും കാരണമാണ് നരഹത്യയ്ക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രവാസിയുടെ ജീവൻ രക്ഷിക്കാൻ വഴിയൊരുക്കുന്നത്.
നിർത്തിയിട്ട വാഹനം അബദ്ധത്തിൽ പിറകോട്ട് നീങ്ങി ഈജിപ്ഷ്യൻ പൌരൻ മരണപ്പെട്ടതോടെയാണ് ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മലപ്പുറം അങ്ങാടിപ്പുറം വലമ്പൂർ, മുള്ള്യാകുർശ്ശി സ്വദേശി ദിവേഷ് ലാൽ ജയിലിലായത്. ചോരപ്പണമായി 46 ലക്ഷം രൂപ നൽകിയാൽ മാപ്പ് നൽകാമെന്ന് ഈജിപ്ഷ്യൻ പൌരൻ്റെ ബന്ധുക്കൾ അറിയിച്ചതോടെ പ്രതീക്ഷയുടെ ചെറിയ വാതിൽ തുറന്നെങ്കിലും നിർധനരായ ദിവേഷിൻ്റെ കുടുംബത്തിന് ഈ തുക കണ്ടെത്താൻ സാധിക്കുമായിരുന്നില്ല.
ഇതോടെ കുടുംബം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ സഹായം തേടി വിഷയത്തിൽ ഇടപെട്ട മുനവ്വറലി തങ്ങൾ ദിവേഷ് ലാലിൻ്റെ സങ്കടാവസ്ഥ വിവരിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതോടെ സുമനസ്സുകൾ ഒന്നിക്കുകയും മോചനത്തിന് ആവശ്യമായ നാൽപ്പത് ലക്ഷം രൂപ ദിവേഷിൻ്റെ അക്കൌണ്ടിലേക്ക് എത്തുകയും ചെയ്തു.
ദിവേഷിൻ്റെ മോചനത്തിന് ആവശ്യമായ തുക സമാഹരിക്കാൻ സാധിച്ചെന്നും ഇനിയാരും പണമയക്കേണ്ടതില്ലെന്നും ഇങ്ങനെയൊരു കാര്യത്തിനായി സഹകരിച്ച എല്ലാവർക്കും നന്ദിയറിക്കുന്നതായും മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിലൂടെ പറഞ്ഞു.
മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് –
നന്മയുടെ കൂട്ടുകാർക്ക് ഒരായിരം അഭിനന്ദനങ്ങൾ…
നിർത്തിയിട്ട വാഹനം അബദ്ധത്തിൽ പിറകോട്ട് നീങ്ങി വാഹനം തട്ടി ഈജിപ്ത് സ്വദേശി മരണപ്പെട്ടതിനെ തുടർന്ന്, ഖത്തറിൽ ജയിൽ മോചനത്തിനായി അങ്ങാടിപ്പുറം വലമ്പൂർ, മുള്ള്യാകുർശ്ശി സ്വദേശി ദിവേഷ് ലാലിന് ബ്ലഡ് മണിയായി അടവാക്കേണ്ടത് , 46ലക്ഷം രൂപയായിരുന്നു.
ഈ സഹോദരനെ ഈ നിർധനരായ കുടുംബത്തിന് തിരികെ ലഭിക്കാൻ, സഹായം അഭ്യർത്ഥിച്ചപ്പോൾ അതിന് വേണ്ട 46 ലക്ഷം രൂപയും സുമനസ്സുകൾ കനിഞ്ഞ് നൽകിയിരിക്കുകയാണ്.
ദിവേഷ് ലാലിന്റെ അക്കൗണ്ട് ഇനി ക്ലോസ് ചെയ്യുകയാണ്, നിലവിൽ ഉള്ള ഓഫറുകൾ മാത്രമെ സ്വീകരിക്കുന്നുള്ളൂ , ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി….