കൊച്ചി: രാജ്യത്ത് പെൺകുട്ടികളുടെ ജനനനിരക്കിലുണ്ടായ കുറവ് പരിഹരിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായ പദ്ധതി കേരളത്തിലും നടപ്പാക്കും. ദമ്പതികൾക്ക് രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞ് പിറന്നാൽ ആറായിരം രൂപയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന എന്ന പദ്ധതി വഴി അമ്മയുടെ അക്കൗണ്ടിൽ ലഭിക്കുക. ഈ പദ്ധതിയാണ് ഇനി സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഇതോടെ രണ്ടാം പ്രസവത്തിൽ പെണ്കുഞ്ഞ് പിറന്നാൽ അമ്മമാർക്ക് 6000 രൂപ ലഭിക്കും. കേന്ദ്രസർക്കാർ – സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാർ, സമാനമായ മറ്റു പ്രസവാനുകൂല്യങ്ങൾ ലഭിക്കുന്നവർ ഒഴികെയുള്ള എല്ലാവർക്കും പദ്ധതിക്കായി അപേക്ഷിക്കാം.
2019-21-ൽ നടന്ന ദേശീയ കുടുംബാരോഗ്യ സർവ്വേ പ്രകാരം ഇന്ത്യയിൽ ആയിരം ആൺകുട്ടികൾക്ക് 929 പെൺകുട്ടികൾ എന്നാണ് കണക്ക്. 2015-16 കാലഘട്ടത്തിൽ ഇത് ആയിരം ആൺകുട്ടികൾക്ക് 919 പെൺകുട്ടികൾ എന്ന നിലയിലായിരുന്നു. അനുപാതത്തിൽ കാര്യമായ മാറ്റം വരാത്ത സാഹചര്യത്തിലാണ് കൂടുതൽ ക്ഷേമപദ്ധതികൾ കേരള സർക്കാരും നടപ്പാക്കുന്നത്. പുതിയ കണക്കനുസരിച്ച് കേരളത്തിൽ ആയിരം ആൺകുട്ടികൾക്ക് 951 പെൺകുട്ടികൾ എന്നാണ് കണക്ക്. 2015-16 കാലഘട്ടത്തിലെ സർവ്വേയിൽ ഇത് ആയിരം ആൺകുട്ടികൾക്ക് 1047 പെൺകുട്ടികൾ എന്ന നിലയിലായിരുന്നു. ആൺ – പെൺ അനുപാതത്തിലുണ്ടായ ഈ ഇടിവിൻ്റെ അടിസ്ഥാനത്തിലാണ് കേരളം പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. കേരളം അടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലാണ് സ്ത്രീ പുരുഷ അനുപാതത്തിൽ വലിയ കുറവുണ്ടായിരിക്കുന്നത്.
പദ്ധതി നടപ്പാക്കണമെന്ന് കേന്ദ്രനിർദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന വനിത ശിശു വികസന ഡയറക്ടറുടെ കാര്യാലയം ഉത്തരവിറക്കിയിട്ടുണ്ട്. 2022 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാവും പദ്ധതി കേരളത്തിൽ നടപ്പാക്കുക. ഏപ്രിൽ ഒന്ന് മുതൽ രണ്ടാമത്തെ പ്രസവത്തിൽ പെൺകുഞ്ഞുണ്ടായ എല്ലാ അമ്മമാർക്കും 2023 ജൂൺ 30 വരെ പദ്ധതിക്കായി അപേക്ഷിക്കാം. കുട്ടി ആണായാലും പെണ്ണായാലും ആദ്യത്തെ പ്രസവാനുകൂല്യമായി നിലവിൽ 5000 രൂപ നൽകുന്നുണ്ട്. ഇതിനു പുറമേയാണ് രണ്ടാമത്തെ കുഞ്ഞ് പെൺകുട്ടിയായാലുള്ള പ്രത്യേക സഹായം. താമസസ്ഥലത്തിന് അടുത്തുള്ള അങ്കണവാടിയിലോ pmmvy.nic.in എന്ന വെബ്സൈറ്റ് വഴിയോ പദ്ധതിക്കായി അപേക്ഷിക്കാം.