അഫ്ഗാനിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പട്ടിണി മാറ്റാനായി ഒരമ്മ സ്വന്തം കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ബാല്‍ഖ് പ്രവിശ്യയിലെ ഒരു കുടുംബം രണ്ട് വയസുള്ള തങ്ങളുടെ കുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. എന്നാൽ കുടുംബത്തിന് പിടിച്ചുനില്ക്കാന് ആവശ്യമായ ഭക്ഷണവും വെള്ളവും അയല്‍വാസികള്‍ എത്തിച്ചുകൊടുത്തതിനെ തുടര്‍ന്ന് കുടുംബം ഈ ശ്രമം ഉപേക്ഷിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വന്നു.
വീട്ടിലെ അതിദയനീയമായ അവസ്ഥ കാരണമാണ് സ്വന്തം കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചതെന്ന് കുട്ടിയുടെ മാതാവ് നസ്റിന് പറഞ്ഞു. കഴിക്കാന്‍ ഭക്ഷണമോ അടുപ്പ് പുകയ്ക്കാന്‍ ഇന്ധനമോ ഒന്നും തന്നെയില്ല ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. മഞ്ഞുകാലം വരുന്നതിന് മുന്‍പ് എന്തെങ്കിലും കരുതണമെന്നും അതിന് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു അവസാനം കണ്ടെത്തിയ വഴി എന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ പട്ടിണിയും ദാരിദ്ര്യവും അതിരൂക്ഷമായ പ്രദേശത്ത് പ്രാദേശിക ഭരണകൂടമോ മനുഷ്യാവകാശ സംഘടനകളോ യാതൊരുവിധ സഹായവും എത്തിക്കുന്നില്ലെന്നും നസ്റിന് പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇവിടുത്തെ അവസ്ഥ വളരെ മോശമാണ്. സഹായത്തിനായി പലരോടും യാചിക്കുകയും അധികാരികളോട് കരഞ്ഞപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ലെന്ന് യുവതി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം കടുത്ത ആശങ്ക അറിയിച്ചിട്ടുമുണ്ട്.