കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിന്നേക്കുമെന്ന് സൂചന. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കോടിയേരിയുടെ തീരുമാനം. സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച വിവരം കോടിയേരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഏറെ നാളായി ശാരീരിക പ്രശ്നങ്ങൾ കോടിയേരിയെ അലട്ടുന്നുണ്ട്. നേരത്തേയും ആരോഗ്യ പ്രശ്നങ്ങൾ കാരണം പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരി മാറി നിന്നിരുന്നു. കോടിയേരിയുടെ ആവശ്യം കേന്ദ്ര നേതാക്കൾ ഗൗരവത്തോടെ കണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽ കോടിയേരിയുടെ ആവശ്യത്തെ തുടർന്ന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ നാളെ തന്നെ തിരുവനന്തപുരത്ത് അവൈലബിൾ പിബി യോഗം ചേരുമെന്നാണ് സൂചന.
യ്യെച്ചൂരിയും, കാരാട്ടും ഉൾപ്പെടെയുള്ള പി.ബി അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇതിനായി കേന്ദ്ര നേതാക്കൾ ഡൽഹിയിൽ നിന്നും പുറപ്പെട്ടതായാണ് സൂചന. സെക്രട്ടറിയുടെ കാര്യത്തിൽ താൽക്കാലിക സംവിധാനമാണോ സ്വീകരിക്കുക എന്ന കാര്യങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമായിരിക്കും തീരുമാനിക്കാൻ സാധ്യത. നേരത്തെ കോടിയേരി മാറി നിന്നപ്പോൾ ആക്ടിംഗ് സെക്രട്ടറി ചുമതല എ വിജയരാഘവനായിരുന്നു.