ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാകയുയർത്തി. സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ നിന്നും മോദി, ജവഹർലാൽ നെഹ്റുവിന്റെ പേര് ഒഴിവാക്കി സവർക്കരുടെ പേര് പരാമർശിച്ചത് ചർച്ചയാവുകയാണ്.
സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ നിന്നും നെഹ്റുവിന്റെ പേര് പറയാതെ പകരം സവർക്കരുടെ പേര് ചേർത്ത് പ്രസംഗിച്ചാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. കർണ്ണാടക സർക്കാർ പുറത്തിറക്കിയ സ്വാതന്ത്ര്യ ദിന പരസ്യത്തിൽ നിന്നും നെഹ്റുവിനെ ഒഴിവാക്കിയിരുന്നു. പകരം സവർക്കരുടെ പേര് ഉൾപ്പെടുത്തുകയും ചെയ്തു. ഇത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് മോദിയും നെഹ്റുവിനെ ഒഴിവാക്കി സവർക്കറെ പരാമർശിച്ചു കൊണ്ട് സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തിയത്. ” ബാപ്പു, സുഭാഷ് ചന്ദ്ര ബോസ്, അംബേദ്കർ, വീർ സവർക്കർ എന്നിവർ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചവരാണ്. എല്ലാ ഇന്ത്യക്കാരും അവരോട് എന്നും കടപ്പെട്ടവരായിരിക്കണം” – പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ് എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. 75 വർഷക്കാലമായി ഉയർച്ചകളിലൂടെയും താഴ്ചകളിലൂടെയുമാണ് ഇന്ത്യ സഞ്ചരിച്ചത്. ഇന്ത്യയുടെ ശക്തി വൈവിധ്യമാണ്. വികസിത ഇന്ത്യ, അടിമത്തം ഇല്ലാതാക്കൽ, പാരമ്പര്യത്തിൽ അഭിമാനിക്കുക, ഐക്യം, കടമ നിർവഹിക്കുക എന്നീ അഞ്ചു ലക്ഷ്യങ്ങൾ മുന്നോട്ട് വച്ചുകൊണ്ട് വേണം ഇനി ഇന്ത്യ യാത്ര തുടരാൻ. അടുത്ത 25 വർഷങ്ങൾ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്നും ഇനി പുതിയ പാതയിലൂടെയാണ് ഇന്ത്യ സഞ്ചരിക്കേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.
ചടങ്ങിൽ വ്യോമസേന ഹെലികോപ്ടറുകൾ പുഷ്പവൃഷ്ടി നടത്തി. സെറിമോണിയൽ 21 – ഗൺ സല്യൂട്ടിന് ഹോവിസ്റ്റർ തോക്കുകളാണ് ഉപയോഗിക്കുക. ചരിത്രത്തിലാദ്യമായാണ് ഇത്തരം തോക്കുകൾ ഗൺ സല്യൂട്ടിന് ഉപയോഗിക്കുന്നത്. എൻ സി സി യുടെ സ്പെഷ്യൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 14 സ്ഥലങ്ങളിൽ നിന്നും വന്നിട്ടുള്ള 127 കേഡറ്റുകളും ചടങ്ങിൽ പങ്കെടുത്തിരുന്നു.