കുടുംബത്തില്‍ നിന്നാരോ നഷ്ടപ്പെട്ടത് പോലൊരു തോന്നലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ തോന്നുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീര്‍. ജനങ്ങള്‍ക്ക് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാല്‍ അവിടെ ഓടിയെത്തുന്ന നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം തനിക്ക് പിതൃതുല്യനാണെന്നും എം.കെ. മുനീര്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ വലിയ പിന്തുണ തനിക്ക് ഉണ്ടായിട്ടുണ്ട്. പല ക്ഷേമ പദ്ധതികളും നടപ്പിലാക്കാന്‍ അദ്ദേഹത്തിന്റെ വലിയ പിന്തുണ കാര്യമായിട്ടുണ്ട്. ജനങ്ങള്‍ക്ക് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ അദ്ദേഹം അവിടെ ഉണ്ടാകും. അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന് ചുറ്റും ജനങ്ങള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്നത് കാണാമായിരുന്നു എന്നും മുനീര്‍ പറഞ്ഞു.
ഓരോ മന്ത്രിസഭയിലും അദ്േദഹം വരുന്നത് പാവപ്പെട്ട ഏറ്റവും അടിത്തട്ടിലുള്ള ആളുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശവുമായി ആയിരിക്കും. ജനസമ്പര്‍ക്ക പരിപാടിയില്‍ ഒന്ന് ഇരിക്കുക പോലും ചെയ്യാതെ ഭക്ഷണം പോലും കഴിക്കാതെ അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുകയായിരുന്നു എന്നും മുനീര്‍ പറഞ്ഞു.
തൊണ്ടയിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടി ഇന്ന് പുലര്‍ച്ചെ 4.25 ഓടെയാണ് അന്തരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മകന് ചാണ്ടി ഉമ്മനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
ബെംഗളൂരുവില്‍ സുഹൃത്തിന്റെ വസതിയില്‍ വിശ്രമത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇന്നലെ അര്‍ധ രാത്രിയോടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടായി. കടുത്ത വിറയലും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇന്ദിരാ നഗറിലെ ചിന്മയ മിഷന് ആശുപത്രിയിലേക്ക് ബന്ധുക്കള്‍ ഉമ്മന്‍ ചാണ്ടിയെ എത്തിച്ചു. എന്നാല്‍ പിന്നീട് ആരോഗ്യനില വഷളാവുകയും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാക്കളില്‍ മുന്‍നിരയില്‍ ആണ് ഉമ്മന്‍ ചാണ്ടിയുടെ ഇടം. ഏത് സാധാരണക്കാരനും പ്രാപ്യനായ നേതാവായിരുന്നു ഓ.സി എന്ന ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയായ കാലത്ത് ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ അപൂര്‍വമായ ഒരു ജനകീയ ഇടപെടലായിരുന്നു. ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും ഈ പരിപാടിക്ക് പിന്നെ കിട്ടി. നിയമസഭയില്‍ പുതുപ്പള്ളി മണ്ഡലത്തെ അരനൂറ്റാണ്ടിലേറെ കാലം പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടി ഏറ്റവും സീനിയര്‍ ആയ നിയമസഭാ സാമജികന്‍ കൂടിയായിരുന്നു.