സൗദിയിൽ സർക്കാർ സ്വകാര്യ മേഖലയിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ ഒപ്പുകൾ ദുരുപയോഗം ചെയ്താൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അഞ്ചു വർഷം വരെ ജയിലും 50 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയായി നൽകുക. പബ്ലിക് പ്രോസിക്യൂഷന്റേതാണ് ഈ മുന്നറിയിപ്പ്. ഇലക്ട്രോണിക് സിഗ്നേച്ചർ, സർട്ടിഫിക്കറ്റുകൾ എന്നീ ഡിജിറ്റൽ രേഖകൾ വ്യാജമായി നിർമ്മിക്കുന്നതും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. വ്യാജ ഇലക്ട്രോണിക് രേഖകളുമായി ബന്ധപ്പെട്ട എല്ലാ നിയമലംഘനങ്ങളും അറസ്റ്റ് ആവശ്യമായി വരുന്ന വലിയ കുറ്റകൃത്യമാണ്.
അതേസമയം ഇത്തരത്തിലുള്ള രേഖകൾ വ്യാജമാണെന്ന് അറിഞ്ഞ് കൊണ്ട് ഉപയോഗിക്കുന്നതും സമാനമായ രീതിയിൽ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് അധികൃതർ അറിയിച്ചു. കൂടാതെ വ്യാജരേഖകൾ തയ്യാറാക്കുന്നതിനായി ഉപയോഗിച്ച കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും പ്രോഗ്രാമുകളും കണ്ടുകെട്ടുകയും ചെയ്യും. പ്രതികളുടെ ചിലവലിൽ തന്നെ കുറ്റകൃത്യം പരസ്യപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ഇലക്ട്രോണിക് ഇടപാടുകളിലെ കുറ്റകൃത്യം തടയാൻ ശക്തമായ നിയമവ്യവസ്ഥകളാണ് രാജ്യത്തുള്ളത്. നിയമങ്ങൾ ലംഘിച്ചാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. രാജ്യത്ത് ഡിജിറ്റൽ പരിവർത്തനത്തിൻ്റെ ഭാഗമായി വിവിധ സർക്കാർ സേവനങ്ങളും മറ്റും ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റുകയാണ്. ഈ സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ്റെ മുന്നറിയിപ്പ്.