തൃശ്ശൂർ: കുവൈത്തിലെ തൊഴിലാളി ക്യാപിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫ് പദ്ധതിയുടെ ഭാഗമായി വീട് നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.
ചാവക്കാട് നഗരസഭയുടെ യോഗം വരുന്ന ഇരുപതാം തീയതി ചേരുമ്പോൾ ഇതിന് വേണ്ട തുടർനടപടികളുണ്ടാവും. നഗരസഭയുടെ സർക്കാരിൽ നിന്നും അടിയന്തര നടപടിയുണ്ടാകുമെന്നും മന്ത്രി രാജൻ പറഞ്ഞു. ബിനോയ് തോമസിൻ്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബിനോയ് തോമസിൻ്റെ മകന് ജോലി ഉറപ്പാക്കുമെന്ന് നേരത്തെ മന്ത്രി ആർ.ബിന്ദുവും പറഞ്ഞിരുന്നു.
ബിനോയ് തോമസിന് വീട് വച്ചു നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വാഗ്ദാനം ചെയ്തിരുന്നു. പിന്നാലെയാണ് ലൈഫിൽ വീട് നൽകാനുള്ള മന്ത്രിയുടെ പ്രഖ്യാപനം. അതേസമയം കുവൈത്ത് അഗ്നിബാധയിൽ മരിച്ച എല്ലാവരേയും സംരക്ഷിക്കുമെന്ന് എൻബിടിസി കമ്പനി ഉടമ കെജി എബ്രഹാം പറഞ്ഞു. നാല് മാസത്തെ ശമ്പളവും എട്ട് ലക്ഷം രൂപയുടെ സഹായവും ഉറ്റവർക്ക് നൽകും. ഇതു കൂടാതെ ഇൻഷുറൻസ് തുകയായി നാല് വർഷത്തെ ശമ്പളവും കൈമാറും. മറ്റു ആനുകൂല്യങ്ങളും മുടക്കമില്ലാതെ കുടുംബാംഗങ്ങൾക്ക് കിട്ടും. അപകടത്തിൻ്റെ ഉത്തരവാദിത്തതിൽ നിന്നും താൻ ഒഴിഞ്ഞുമാറില്ലെന്നും മരണപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യസത്തിന് വേണ്ട സഹായം ചെയ്യുമെന്നും കുടുംബത്തിൽ ആർക്കെങ്കിലും ജോലി വേണമെങ്കിൽ അതു നൽകുമെന്നും കെജി എബ്രഹാം വ്യക്തമാക്കി.