തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര് കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. വയനാട്ടില്‍ നിന്നും കേളുവിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും സത്യപ്രതിജ്ഞാ ചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരത്ത് എത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വയനാട്ടിൽ നിന്നും ബസിലും ട്രെയിനിലുമായി ഏതാണ്ട് ഇരുന്നൂറോളം പേരാണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.
സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ ഒ.ആർ കേളു സെക്രട്ടേറിയേറ്റിലെത്തി ചുമതലയേറ്റു. വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങൾ ഗൗരമായി കാണുമെന്നും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് അതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കാനുള്ള നടപടികൾ നടക്കുകയാണെന്നും ചുമതലയേറ്റ ശേഷം മന്ത്രി പറഞ്ഞു.വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കും.
പ്രശ്നപരിഹാരങ്ങൾക്ക് വയനാട്ടിലെ എം.എൽ.എമാരും എം.പിയുമായി കൂടിയാലോചന നടത്തും. മന്ത്രിക്ക് മാത്രം വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. എല്ലാവരും ഒരുമിച്ചുചേർന്നുകൊണ്ട് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് തുരങ്കപ്പദ്ധതിക്ക് സാധ്യമാക്കാൻ വേണ്ടി പ്രയത്നിക്കുമെന്നും കേളു നേരത്തെ വ്യക്തമാക്കിയിരുന്നു.