റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം നിർത്തലാക്കാൻ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും മധ്യസ്ഥത വഹിക്കണമെന്ന് മെക്സിക്കോ അഭിപ്രായപ്പെട്ടു. യുഎന്‍ സെക്രട്ടറി ജനറല്‍ അൻ്റോണിയോ ഗുട്ടെറസും മോദിയും മാർപാപ്പയുമടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കാന്‍ മെക്സിക്കോ ഐക്യരാഷ്ട്രസഭയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യുക്രൈയിനുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍ യു എന്‍ സുരക്ഷാ കൗണ്‍സിലിൽ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് മെക്സിക്കോയുടെ വിദേശകാര്യ മന്ത്രി മാര്‍സെലോ ലൂയിസ് എബ്രാര്‍ഡ് കാസൗബണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്. ഉസ്ബെക്കിസ്ഥാനിലെ സമര്‍കണ്ടില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷൻ്റെ 22-ാമത് യോഗത്തിൽ റഷ്യന്‍ പ്രസിഡന്റ് വ്ളാദമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മെക്സിക്കോ ഈ ആവശ്യം ഉന്നയിച്ചത്.
ഇന്നത്തെ യുഗം യുദ്ധത്തിൻ്റേതല്ലെന്ന് പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന് തുടങ്ങിയ പാശ്ചാത്യലോകവും സ്വാഗതം ചെയ്തു. അതേസമയം സമാധാനം കൈവരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഏറ്റവും മികച്ച ശ്രമങ്ങളാണ് നടത്തേണ്ടതെന്ന് കാസൗബണ് അഭിപ്രായപ്പെട്ടു.
യുഎന്‍ സെക്രട്ടറി ജനറലിൻ്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്കും കമ്മിറ്റിക്കും വിപുലമായ പിന്തുണ സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. അതിന് വേണ്ടി അനുയോജ്യമായ കൂടിയാലോചനകൾ മെക്സിക്കന്‍ പ്രതിനിധികള്‍ തുടരുമെന്ന ഉറപ്പും കാസൗബോണ് നൽകി. യു എന്‍ അംഗരാജ്യങ്ങളുടെ പിന്തുണയോടെ അവയുടെ രൂപീകരണം മുന്നോട്ട് കൊണ്ടുപോകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.