ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നതനുസരിച്ച്, 88 ശതമാനം വരെ മരണനിരക്ക് ഉള്ള, ഹെമറാജിക് പനിക്ക് കാരണമാകുന്ന ഉയർന്ന വൈറൽ രോഗമാണ് മാർബർഗ് വൈറസ് രോഗം. വൈറസ് ശരീരത്തിലെത്തി മൂന്ന് മുതൽ ഒമ്പത് ദിവസത്തിനുള്ളിൽ രോഗബാധ പ്രകടമാകും. കടുത്ത പനിയും തലവേദനയുമായി പെട്ടെന്ന് ലക്ഷണങ്ങൾ കാണിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ചിലർക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഛർദി, വയറിളക്കം, വയറുവേദന എന്നിവ അനുഭവപ്പെടാം. ഗുരുതരാവസ്ഥയിലുള്ളവർക്ക് ആദ്യ ആഴ്ചതന്നെ രക്തസ്രാവവുമുണ്ടാകും. ചിലർക്ക് രക്തം ഛർദിക്കുകയോ മലത്തിലൂടെ രക്തം പോവുകയോ ചെയ്യും. ചിലർക്ക് മോണയിൽ നിന്നോ മൂക്കിൽ നിന്നോ ലൈംഗികാവയവങ്ങളിൽ നിന്നോ രക്തം വരും.
അണുബാധ എങ്ങനെ പടരുന്നുവെന്ന് വിശദീകരിക്കുകയാണ് യുഎഇയുടെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്). രോഗബാധിതരുടെ ശരീരസ്രവങ്ങളുമായോ മലിനമായ ബെഡ് ഷീറ്റുകൾ പോലുള്ള പ്രതലങ്ങളുമായോ അടുത്തിടപഴകുന്നതിലൂടെ ആളുകൾക്കിടയിൽ രോഗം പടരുന്നു. മാർബർഗിനെ ചികിത്സിക്കാൻ അംഗീകൃത വാക്സിനുകളോ മരുന്നുകളോ ഇല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ജർമ്മനിയിലെ മാർബർഗിലെയും സെർബിയയിലെ ബെൽഗ്രേഡിലെയും ലബോറട്ടറികളിൽ ഒരേസമയം രോഗം സ്ഥിരീകരിച്ചതിന് ശേഷം 1967-ലാണ് അപൂർവ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. 2004-ൽ അംഗോളയിൽ രോഗം വ്യാപിച്ചപ്പോൾ മാർബർഗ് ബാധിച്ച 252 പേരിൽ 90% പേരും മരിച്ചു. കഴിഞ്ഞ വർഷം ഘാനയിൽ രണ്ട് മാർബർഗ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.