മണിപ്പൂരിലെ വർഗീയ കലാപത്തിന്റെ പ്രശ്നപരിഹാരത്തിനായി പ്രത്യേക സമിതിയെ രൂപീകരിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് മലയാളിയടക്കം 3 മുൻ ഹൈ കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചത്. നിയമവാഴ്ച പുനഃസ്ഥാപിക്കുകയാണ് സമിതിയുടെ ലക്ഷ്യമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. മണിപ്പൂർ കലാപം അന്വേഷിക്കുന്നതിന് പുറമേ ദുരിതാശ്വാസം,പുനരധിവാസം എന്നിവയെ കുറിച്ചും സമിതി അന്വേഷിക്കും. ഗീത മിത്തൽ, ശാലിനി പി ജോഷി, മലയാളിയായ ആശാ മേനോൻ എന്നിവരടങ്ങുന്നതാണ് സമിതി.
20 പേരടങ്ങുന്ന സംഘമാണ് മണിപ്പൂരിൽ കലാപങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും ഇവരെ പിടികൂടാൻ സാധിച്ചാൽ ആക്രമം നിയന്ത്രിക്കാനാകുമെന്നും അഭിഭാഷകനായ കോളിൻ ഗോസ്വാൽവസ് കോടതിയിൽ പറഞ്ഞു. തങ്ങളെ ആർക്കും തൊടാനാകില്ല എന്നാണു ഈ സംഘം കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്തിട്ടും എന്ത് കൊണ്ടാണ് കേസേടുക്കാൻ രണ്ട് മാസം വൈകിയെന്നും കോടതി ചോദിച്ചു. രണ്ട് മാസം ഭരണഘടന തകർന്ന നിലയിലാണെന്നും കോടതി നിരീക്ഷിച്ചു. മണിപ്പൂരിലെ എൻ ബിരെൻ സിംഗ് സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയായിരുന്നു ഹാജരായത്.