അറ്റകുറ്റപ്പണികൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി മംഗളൂരു ബജ്പെ രാജ്യാന്തര വിമാനത്താവളം ജനുവരി 27 മുതൽ നാലു മാസത്തേയ്ക്ക് ഭാഗികമായി അടച്ചിടും. ഇതോടെ കണ്ണൂർ വിമാനത്താവളത്തിൽ തിരക്ക് വർധിക്കാൻ സാധ്യത. കാസർകോട് ജില്ലക്കാരായ പ്രവാസികൾ ഉൾപ്പെടെയുള്ള വലിയൊരു ശതമാനം ആളുകളും ആശ്രയിക്കുന്നത് മംഗളൂരു വിമാനത്താവളത്തെയാണ്.
കണ്ണൂരിലേയ്ക്ക് ഇതിനോടകം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായതായി എയർ ഇന്ത്യ വ്യക്തമാക്കുന്നു. അതേസമയം, കോഴിക്കോട് വിമാനത്താവളം റൺവേ റീകാർപെറ്റിങ് നടക്കുന്നതിനാൽ ഇവിടെയും രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ വിമാന സർവീസുകൾ നടക്കാത്തതിനാൽ, രാത്രിയിലും രാവിലെ 10 വരെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ മാസം 15ന് തുടങ്ങിയ അറ്റകുറ്റപ്പണികൾ ആറു മാസം കൊണ്ടാണ് പൂർത്തിയാകുക.
റണ്‍വേ റി– കാർപെറ്റിങ്ങിനായി ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ വിമാനത്താവളം അടയ്ക്കുമെന്നാണ് മംഗളൂരു വിമാനത്താവള അധികൃതർ പറയുന്നത്. ഇതിനിടയിലാണ് ആഭ്യന്തര, രാജ്യാന്തര വിമാനങ്ങൾ സർവീസ് നടത്തുക. ഔദ്യോഗിക പ്രസ്താവന പ്രകാരം, 2023 മേയ് 31 വരെ ഞായറാഴ്ചയും ദേശീയ അവധി ദിനങ്ങളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 നും വൈകിട്ട് ആറിനും ഇടയിലാണ് പണികൾ നടക്കുക.
ജനുവരി 27ന് തുടങ്ങുന്ന പണികൾ മേയ് 31 വരെ നീളും. 2450 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള കോൺക്രീറ്റ് റൺവേ 2023 മെയ് മുതൽ ഗതാഗതത്തിനായി തുറന്നുകൊടുക്കും. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ കർണാടകയിലെ 2 റൺവേയും മികച്ച നടപ്പാതയും കോൺക്രീറ്റ് റൺവേയുമുള്ള ആദ്യത്തെ വിമാനത്താവളമായി മംഗളൂരു മാറും. ഈ റൺവേ കാലാനുസൃതമായ അറ്റകുറ്റപ്പണികൾക്കു വിധേയമാക്കുമെന്നും അധികൃതർ പറഞ്ഞു.