അരിക്കൊമ്പനും ചക്കക്കൊമ്പനും പിന്നാലെ ജനവാസമേഖലയിലിറങ്ങി കുപ്രസിദ്ധി നേടിയ പുതിയ കാട്ടാന. അഗളി, അട്ടപ്പാടി മേഖലയിൽ കറങ്ങി നടക്കുന്ന കാട്ടാനയാണ് പുതിയ തലവേദന സൃഷ്ടിക്കുന്നത്. മാവിലെ മാങ്ങയുടെ മണമടിച്ചാൽ കാട്ടിൽ നിന്നോടിയെത്തുന്ന ഈ ആനയ്ക്ക് മാങ്ങാക്കൊമ്പൻ എന്നാണ് നാട്ടുകാരിട്ട പേര്.
മാമ്പഴക്കാലമായാൽ സ്ഥിരമായി ആന വരുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്. രാത്രി മാവിൻച്ചോട്ടിലെത്തുന്ന ആന മാവ് കുലുക്കി പരമാവധി മാങ്ങ ഭക്ഷിച്ച ശേഷം പുലർച്ചെയോടെ മടങ്ങുന്നതായിരുന്നു രീതി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പകൽ സമയത്തും ആനയെ ജനവാസമേഖലയിൽ കാണുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മിനർവയിൽ സുരേഷിൻ്റെ വീട്ടുമുറ്റത്തെത്തിയ ആന മാങ്ങാ അകത്താക്കിയ ശേഷം പിന്നീട് കൃഷിയിടത്തിൽ പോയി നിലയുറപ്പിച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തി.
രാത്രി നാട്ടിലിറങ്ങുന്ന ആന മണം പിടിച്ച് മാവുകൾക്ക് അടുത്തെത്തും നിലത്ത് കിടക്കുന്ന മാങ്ങകൾ പെറുക്കി തിന്ന ശേഷം മാവ് കുലുക്കി ബാക്കി പഴുത്ത മാങ്ങകൾ കൂടി വീഴ്ത്തി തിന്നും. ഒരു മാവിൽ നിന്നും കിട്ടാവുന്നത്ര മാങ്ങ ഒപ്പിച്ച ശേഷം അടുത്ത മാവിൻച്ചോട്ടിലേക്ക് പോകുന്നതാണ് മാങ്ങാക്കൊമ്പൻ്റെ രീതി.
നാട്ടുകാരും വനംവകുപ്പിൻ്റെ ദ്രുതപ്രതികരണസംഘവും ചേർന്ന് ആനയെ തുരത്താൻ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും മാവ് വിട്ട് നൂറുമീറ്ററിൽ കൂടുതൽ ദൂരത്തേക്കൊന്നും പിൻവലിയാൻ മാങ്ങാക്കൊമ്പൻ തയ്യാറല്ല. പ്രകോപിതനായാൽ കൊമ്പും തലയും കുലുക്കി പാറ പോലെ നിൽക്കുന്നതാണ് മാങ്ങാക്കൊമ്പൻ്റെ രീതി.
മാങ്ങ കൂടാതെ ചക്കയും കൊമ്പന് പ്രിയങ്കരമാണ്. കഴിഞ്ഞ ദിവസം മരുതൻ ചാള ഊരിൽ എത്തിയ ആന വൈദ്യുതി വേലിയില്ലാത്ത പുരയിടങ്ങളിൽ കയറിയിറങ്ങിയാണ് പോയത്. ഊരിലെ കോണൻ്റെ വീട്ടിൽ കേറിയ ആന മേൽക്കൂരയിലെ ഓടുകൾ വലിച്ചു താഴെയിട്ടു. കാട്ടാനശല്യം തടയാൻ ഇവിടെ സോളാർ വേലികൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം,