ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിനും കുട്ടികൾക്കും സ്വന്തം നാട്ടിൽ അന്ത്യവിശ്രമമൊരുക്കാൻ യുക്മയും കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷനും സംയുക്തമായി ഫണ്ട് ശേഖരണം നടത്തി. ഇത് മണിക്കൂറുകൾക്കുള്ളിൽ ലക്ഷ്യത്തിലെത്തുകയും ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ ഹൈക്കമ്മിഷൻ നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ ഈ പണം കുടുംബത്തിനു കൈമാറുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഒരുപാട് വിമർശങ്ങൾക്ക് പുറമെയാണ് അവരുടെ വായടപ്പിക്കും വിധം യുകെ മലയാളി സമൂഹം തങ്ങളുടെ ഉത്തരവാദിത്വം മണിക്കൂറുകൾക്കുള്ളിൽ നിറവേറ്റിയത്. മലയാളികളുടെ ഈ നന്മ നിറഞ്ഞ മനസിന് മുന്നിൽ വിനയാന്വിതരാവുകയാവുകയാണെന്ന് യുക്മ ഭാരവാഹികൾ അറിയിച്ചു.
യുക്മ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ അഞ്ജുവിന്റെവൈക്കം കുലശേഖരമംഗലത്തെ ഭവനം സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും കുടുംബത്തിന് യുക്മയുടെ പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു. ശേഷം അഞ്ജുവിന്റെ പിതാവ് അശോകൻ അഭ്യർഥിച്ച പ്രകാരമാണ് കെറ്ററിഗ് മലയാളി വെൽഫയർ അസോസിയേഷന്റെ സഹകരണത്തോടെ യുക്മ ഫണ്ട് ശേഖരണം ആരംഭിച്ചത്. അതേസമയം ഏറ്റവും കുറഞ്ഞ സമയം കൊണ്ടു തന്നെ 25,000 പൗണ്ടിനു മുകളിൽ ഫണ്ട് ശേഖരിക്കാനും കഴിഞ്ഞു. 30,209 പൗണ്ടാണ് ‘ജസ്റ്റ് ഗിവിംങ്’ എന്ന ക്രൌഡ് ഫണ്ടിങ് പ്ലാറ്റ്ഫോമിലൂട സമാഹരിക്കാനായത്. എന്നാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകൾ ഇന്ത്യൻ ഹൈക്കമ്മീഷൻ വഹിക്കുമെന്ന് യുക്മ അറിയിച്ചതിനാൽ ശേഖരിച്ച തുക അഞ്ജുവിന്റെ നിർധന കുടുംബത്തിന് എത്രയും പെട്ടെന്ന് കൈമാറാനാണ് നേതൃത്വം ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അതേസമയം യുകെ മലയാളികളുടെ സ്നേഹവും കരുതലും സഹജീവി സ്നേഹവും ഊട്ടി ഉറപ്പിക്കുന്ന തരത്തിലായിരുന്നു ഈ ഫണ്ട് ശേഖരണമെന്ന് ലോകമൊന്നടങ്കം പ്രശംസിക്കുന്നു. യുക്മ പ്രഡിഡന്റ് ഡോ. ബിജു പെരിങ്ങത്തറ നോർക്ക അധികാരികളുമായി ബന്ധപ്പെട്ട് യുകെയിൽ നിന്നും ഉള്ള എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ യുകെയിലെ ഇന്ത്യൻ എംബസിയുമായി യുക്മ ലെയ്സൺ ഓഫിസർ മനോജ് പിള്ളയും നിരന്തരമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിവരികയാണ്.
കെറ്ററിംഗ് മലയാളി വെൽഫയർ അസോസിയേഷൻ ഭാരവാഹികളായ ബെന്നി ജോസഫ്, അരുൺ സെബാസ്റ്റ്യൻ, അനീഷ് തോമസ്, മനോജ് മാത്യു, സിബു ജോസഫ്, സോബിൻ ജോൺ തുടങ്ങിയവർ കെറ്ററിങ് പൊലീസ്, എൻ എച്ച് എസ് അധികാരികൾ എന്നിവരുമായി ബന്ധപ്പെട്ട് ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കുവാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. സമാനമായ രീതിയിൽ ഏതാനും മാസങ്ങൾക്കു മുമ്പ് ബ്രിട്ടനിൽ കാറപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും അവരുടെ കുടുംബത്തെ സഹായിക്കാനും ഇതേ രീതിയിലുള്ളസേവനം യൂ കെ മലയാളികളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യം വച്ചതിനേക്കാൾ കൂടുതൽ തുക സമാഹരിച്ച് കുടുംബങ്ങളെ സഹായിക്കാൻ യുക്മയ്ക്കു സാധിച്ചു. ചില സന്ദർഭങ്ങളിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ യുക്മ അംഗമല്ലാത്ത പ്രാദേശിക അസോസിയേഷനുകൾ കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്യാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ യുക്മ ഇടപെടാറില്ല. എല്ലാ യുകെ മലയാളികളെയും സഹായിക്കുന്ന മനോഭാവമാണ് യുക്മയ്ക്കുള്ളതെന്നും ഭാരവാഹികൾ അറിയിച്ചു.