ഖത്തറില്‍ രണ്ട് ദിവസം മുമ്പ് അപ്പാര്‍ട്ട്മെൻ്റ് കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരില്‍ ഒരു മലയാളിയുമുണ്ടെന്ന് കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിയും കലാകാരനുമായ മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍ (ഫൈസല്‍ കുപ്പായി – 48) ആണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ മാത്രമാണ് മരിച്ചതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ ഫൈസലിൻ്റെ മൃതദേഹം കണ്ടെത്തിയതോടെ മരണസംഖ്യ രണ്ടായി.
ദോഹ അല്‍ മന്‍സൂറയില്‍ ബുധനാഴ്ച രാവിലെയാണ് നാലുനില അപ്പാര്‍ട്ട്മെൻ്റ് കെട്ടിടം തകര്‍ന്നുവീണത്. അപ്പോൾ തന്നെ ഒരു മരണം സ്ഥിരീകരിച്ചിരുന്നു. പിന്നീട് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നടത്തവെയാണ് വെള്ളിയാഴ്ച രാത്രി ഫൈസലിൻ്റെ മൃതദേഹം കണ്ടെടുത്തത്. ഹമദ് മെഡിക്കല്‍ കോര്പറേഷന് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്.
ദീര്‍ഘകാലമായി സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന ഫൈസല്‍ രണ്ട് വര്‍ഷം മുമ്പാണ് ഖത്തറിലെത്തിയത്. ഖത്തറിലെ അറിയപ്പെടുന്ന ഗായകനും ചിത്രകാരനുമായി നിറഞ്ഞുനിന്നിരുന്ന അദ്ദേഹത്തെ ബുധനാഴ്ച മുതല്‍ കാണാതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെത്തിയിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പാറപ്പുറവന്‍ അബ്ദുസ്സമദ് ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ റബീന. മക്കള്‍ റന, നദ, മുഹമ്മദ് ഫെബിന്.