‘ഇന്ത്യ’ സഖ്യം വിജയിച്ചില്ലെങ്കിൽ രാജ്യം മുഴുവനും മണിപ്പൂരും ഹരിയാനയുമായിത്തീരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ. ‘സ്പീകിംഗ് ഫോർ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ പോഡ്കാസ്റ്റ് ചാനലിന്റെ ആദ്യത്തെ എപ്പിസോഡിലാണ് പരാമർശം.
2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കെ ‘2002 ൽ ഗുജറാത്തിൽ വിതച്ച വിദ്വേഷം മണിപ്പുരിൽ വിഭാഗീയ കലാപത്തിനും ഹരിയാനയിൽ വർഗീയ സംഘർഷത്തിനും കാരണമാക്കി’ എന്നും സ്റ്റാലിൻ ആരോപിച്ചു.
കഴിഞ്ഞ 9 വർഷമായി ബിജെപി സാമൂഹിക ക്ഷേമവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനങ്ങളൊന്നും നിറവേറ്റിയില്ലെന്നും സ്റ്റാലിൻ പോഡ്കാസ്റ്റിലൂടെ പറഞ്ഞു.
“വാഗ്ദാനം ചെയ്തത് പോലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കിയില്ല. പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ നൽകുമെന്ന് പറഞ്ഞെങ്കിലും അതും ഉണ്ടായില്ല”- സ്റ്റാലിൻ പറഞ്ഞു.
തൊട്ട് പിന്നാലെ സ്റ്റാലിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കുന്നത് ഡി എം കെ ആണെന്നും നരേന്ദ്ര മോദിയ്ക്കെതിരെയുള്ള വിമർശനങ്ങളെയും ബിജെപി ചോദ്യം ചെയ്തു. പോഡ്കാസ്റ്റിലൂടെയുള്ള സ്റ്റാലിന്റെ അവകാശവാദങ്ങൾ ‘നുണ’ ആണെന്നും ബിജെപി പറഞ്ഞു.