തിരുവനന്തപുരം: വരുമാനം കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ഔട്ട്ലെറ്റ് മാനേജർമാരോട് വിശദീകരണം തേടി ബെവ്കോ. വിൽപന കുറഞ്ഞതിൽ 30 വിദേശമദ്യശാലകളിലെ മാനേജർമാരോട് വിശദീകരണം തേടി. പ്രതിദിന വരുമാനം ആറ് ലക്ഷത്തിൽ കുറഞ്ഞത് മാനേജർമാരുടെ മേൽനോട്ടക്കുറവ് കൊണ്ടാണ് എന്നാണ് ഓപ്പറേഷൻസ് വിഭാഗം ജനറൽ മാനേജർ ഔട്ട്ലെറ്റ് മാനേജർമാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
കോട്ടയം,തൃശ്ശൂർ, തൊടുപുഴ, പെരുമ്പാവൂർ, കൊട്ടാരക്കര, ആലുവ, ചാലക്കുടി, പത്തനംതിട്ട, അയർക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ബറ്റത്തൂർ, തൃപ്പൂണിത്തുറ വെയർഹൌസുകൾക്ക് കീഴിലുള്ള ഔട്ട്ലെറ്റുകളിലാണ് മദ്യവിൽപന കുറഞ്ഞതെന്നാണ് കണക്കുകൾ. വിൽപന കുറഞ്ഞത് വെയർഹൌസ് മാനേജർമാരുടെ അലസതയും മേൽനോട്ടക്കുറവുമാണെന്ന് നോട്ടീസിലുണ്ട്. അഞ്ച് ദിവസത്തിനകം ഇക്കാര്യത്തിൽ മറുപടി തരണമെന്നും നോട്ടീസിലുണ്ട്.
കൊട്ടാരക്കര വെയർഹൌസിന് കീഴിലുള്ള വിലക്കുപാറ മദ്യവിൽപനശാലയിലാണ് സംസ്ഥാന തലത്തിൽ ഏറ്റവും വലിയ ഇടിവുണ്ടായത്. വിനോദസഞ്ചാരികൾ ഏറെയെത്തുന്ന മൂന്നാറിൽ വിൽപന ഇടിഞ്ഞത് അധികൃതരെ അമ്പരപ്പിച്ചിട്ടുണ്ട്.