വ്യക്തി ജീവിതത്തെ പൂർണ്ണമായും പാർട്ടിയ്ക്ക് വേണ്ടി ഒഴിഞ്ഞുവച്ച അനിഷേധ്യനായ കമ്മ്യൂണിസ്റ്റ് നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹം ഇനിയില്ല എന്ന് ആർക്കും വിശ്വസിക്കാനാവുന്നില്ല. പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ അനുശോചിച്ചു.
സഖാവ് കോടിയേരി ബാലകൃഷ്ണന് വിടവാങ്ങിയെന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ല. തീവ്രമായ വേദനയാണ് സൃഷ്ടിക്കുന്നത്. സോദരതുല്യമല്ല യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങള്‍ – മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ. അതേസമയം, കോടിയേരിയുടെ അന്ത്യവാർത്ത ടി വി യിൽ കണ്ടപ്പോൾ കണ്ണുകളിൽ നനവ് പടർന്നു. അനുശോചനം അറിയിക്കണമെന്ന് മകൻ വി എ അരുൺ കുമാറിനോട് പറയാൻ മാത്രമേ വി എസിന് കഴിഞ്ഞുള്ളു. വാർദ്ധക്യം അവശനാക്കിയെങ്കിലും കോടിയേരിയുമൊത്തുള്ള ഓർമ്മകൾക്ക് ഒട്ടും മങ്ങൽ ഏറ്റിട്ടില്ല.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിയാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് അന്തിമോപചാരമര്‍പ്പിച്ചത്. വിട്ടുവീഴ്ചകൾക്ക് വഴങ്ങാത്ത വ്യക്തിത്വമായിരുന്നു കോടിയേരിയുടേത്.1975ലെ അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം ജയില്‍വാസം പോലും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖിക്കുന്ന കുടുംബത്തിനും പാര്‍ട്ടിക്കും അനുശോചനമറിയിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയ്ക്കും കോടിയേരി രാഷ്ട്രീയത്തിനപ്പുറം ബന്ധം കാത്ത് സൂക്ഷിക്കുന്ന വിനീതനായ നേതാവാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിന്നപ്പോഴും കോടിയേരിയുമായി വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോടിയേരി ഏറെ ജനകീയനായിരുന്നു. അദ്ദേഹത്തിന്റെ അകാലവിയോഗത്തിൽ അഗാധമായി ദുഃഖം രേഖപെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയ്ക്കകത്തുള്ള പോരാട്ടങ്ങൾ ഒരിക്കലും വ്യക്തി ബന്ധങ്ങളെ ഇല്ലാതാക്കിയിരുന്നില്ല. വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സഖാവ് കോടിയേരി പാർട്ടി സെക്രട്ടറിയോ തല മുതിർന്ന നേതാവോ മാത്രമായിരുന്നില്ല. ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാൾ. കമ്മ്യൂണിസ്റ്റാശയങ്ങളെ പകർന്നു തന്ന ഗുരുസ്ഥാനീയൻ സർവോപരി എന്നും മാതൃകയായി മുന്നിൽ നടന്ന സഖാവ്. എല്ലാ അർത്ഥത്തിലും അദ്ദേഹം സഖാവായിരുന്നു. അയൽവാസിയും കുടുംബസുഹൃത്തുമെല്ലാമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ളൊരാൾ. കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പ്രിയ്യ നേതാവിനെ ഓർത്തു.
രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസ്വീകാര്യനായിരുന്നു എക്കാലവും കോടിയേരി ബാലകൃഷ്ണനെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും അനുസ്മരിച്ചു. കർക്കാശ്യക്കാരനായ കമ്മ്യൂണിസ്റ്റായിരിക്കുമ്പോഴും നിറഞ്ഞ ചിരിയോടെയേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. പ്രായോഗിക രാഷ്ട്രീയത്തിന്റെ പകരംവക്കാനില്ലാത്ത നേതാവിന് അന്ത്യാഞ്ജലിയർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കക്ഷി രാഷ്ട്രീയത്തിനപ്പുറം എല്ലാവരോടും സൗഹൃദഭാവേന ഇടപെട്ട നേതാവും സിപിഐഎമ്മിലെ സൗമ്യ മുഖവുമായിരുന്നു കോടിയേരിയെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം അനുസ്മരിച്ചു. രാഷ്ട്രീയത്തിന് അതീതമായി എല്ലാ സമുദായങ്ങളെയും സന്തോഷിപ്പിക്കാനും എല്ലാവർക്കും നന്മ ചെയ്യാനും മുൻകൈയെടുത്ത് പ്രവർത്തിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാറും അനുശോചിച്ചു.
എംപി യും മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസിന് കാലങ്ങൾ പഴക്കമുള്ള സൗഹൃദവും ഗുരുതുല്യനെയുമാണ് നഷ്ടമായത്. ദേശാഭിമാനി കണ്ണൂര്‍ ജില്ലാ ലേഖകനായി 1980-കളുടെ അന്ത്യത്തില്‍ എത്തുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന് എന്ന തീപ്പൊരി നേതാവിനെ ബ്രിട്ടാസ് പരിചയപ്പെടുന്നത്. അന്നുമുതല്‍ ചികിത്സയ്ക്കായി ചൈന്നൈയിലേയ്ക്കു പോകുന്നതിന്റെ തലേന്നുവരെ അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ ഇഴയടുപ്പം കാത്തുസൂക്ഷിക്കാനായി എന്ന് ബ്രിട്ടാസ് പറഞ്ഞു. എന്നാൽ, രാഷ്ട്രീയ നേതാക്കൾക്കിടയിൽ മാത്രമല്ല പോലീസ് വകുപ്പിലും കോടിയേരി ജനകീയനാണ്. ഇന്ത്യയിൽ ആദ്യമായി സ്റ്റേഷനുകളിൽ ജോലി എടുക്കുന്ന പൊലീസുകാർക്ക് സർക്കാർ ചെലവിൽ ഔദ്യോഗിക മൊബൈൽ കണക്ഷൻ നൽകിയ ആഭ്യന്തര മന്ത്രിയാണ് കോടിയേരിയെന്ന് മുൻ ഡി.ജിപി ജേക്കബ് പുന്നൂസ്.
എയര്‍ ആംബുലന്‍സിലാകും ഭൗതിക ശരീരം കണ്ണൂരിലെത്തിക്കുക. തലശ്ശേരി ടൗണ്‍ ഹാളില്‍ ഞായറാഴ്ച ഉച്ചമുതല്‍ പൊതുദര്‍ശനമുണ്ടാകും. തിങ്കളാഴ്ച പത്ത് മണിവരെ മാടപ്പീടികയിലെ വസതിയിൽ വച്ചതിനു ശേഷം 11 മണിമുതൽ കണ്ണൂർ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. തിങ്കളാഴ്ച മൂന്ന് മണിയോടെ മൃതദേഹം സംസ്കരിക്കും. തിരുവനന്തപുരത്ത് പൊതുദര്ശനമുണ്ടാകില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചത്.