സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളും വെബ്സൈറ്റുകളും കൈകാര്യം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്. സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന മെസേജുകൾ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പ് അഡ്മിൻമാരും സൈബർ ക്രൈം നിയമം അനുസരിച്ച് നടപടി നേരിടേണ്ടിവരും.
ഭരണകൂടത്തിന്റെയും ജുഡിഷറിയുടെയും മുദ്രകൾ ദുരുപയോഗം ചെയ്യുന്നതും ശിക്ഷാർഹമാണ്. സൈബർ ക്രൈം ഡിപ്പാർട്മെന്റ്, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി, കമ്യൂണിക്കേഷൻസ് അതോറിറ്റി എന്നീ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു.
സമൂഹമാധ്യമങ്ങളിൽ സർക്കാരിനെയോ അതിന്റെ സംവിധാനത്തെയോ അപകീർത്തിപ്പെടുത്തുന്നതും ദേശീയ ഐക്യം തകർക്കാൻ ശ്രമിക്കുന്നതും വച്ചുപൊറുപ്പിക്കില്ല. ജനങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനും കൊള്ളയിൽനിന്നും അപകീർത്തിയിൽനിന്നും അവരെ രക്ഷിക്കാനും ദേശീയ ഐക്യം ഊട്ടിയുറപ്പിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.