തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ കെ ഗോപാലകൃഷ്ണനേയും എൻ പ്രശാന്തിനേയും സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് സർക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് എൻ. പ്രശാന്തിനെതിരായ അച്ചടക്ക നടപടി. മല്ലു ഹിന്ദു, മല്ലു മുസ്ലീം വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനാണ് ഗോപാലകൃഷ്ണന് സസ്പെൻഷൻ കിട്ടിയത്.
വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണൻ പിന്നീട് തൻ്റെ ഫോണ് ഹാക്ക് ചെയ്യപ്പെട്ടെന്ന് കാണിച്ച് പരാതി നൽകിയെങ്കിലും ഹാക്കിംഗ് നടന്നില്ലെന്നായിരുന്നു വാട്സാപ്പ് കമ്പനിയായ മെറ്റയുടേയും പൊലീസ് ഫോറൻസിക് ലാബിലേയും വിദഗ്ദ്ധർ നൽകിയ റിപ്പോർട്ട്. ഇതോടെയാണ് ഗ്രൂപ്പുണ്ടാക്കിയെന്ന് ഗോപാലകൃഷ്ണൻ തന്നെയെന്ന വിലയിരുത്തലിൽ സർക്കാർ സസ്പെൻഷൻ നടപടിയിലേക്ക് കടന്നത്.
അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്നടക്കം വിളിച്ച് നിരന്തരമായി നടത്തിയ അധിക്ഷേപ ഫേസ്ബുക്ക് പോസ്റ്റുകളാണ് പ്രശാന്തിൻ്റെ സസ്പെൻഷന് വഴിയൊരുക്കിയത്. പ്രശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ സർവ്വീസ് ചട്ടലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ റിപ്പോർട്ട് നൽകിയിരുന്നു. തനിക്കെതിരെ നടപടി വന്നാലും വിമർശനം തുടരുമെന്ന തരത്തിലായിരുന്നു പ്രശാന്തിൻ്റെ പ്രതികരണം. കള പറിക്കൽ തുടരുമെന്നും കളകളെ ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു ഇന്നലത്തെ പ്രശാന്തിൻ്റെ പോസ്റ്റ്.