45ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. മിശ്റഫ് ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ടിലാണ് പുസ്തകമേള നടക്കുന്നത്. വിവര-സാംസ്കാരിക, യുവജനകാര്യ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി മേള ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയാണ് പുസ്തകോത്സവമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ പുസ്തകോത്സവത്തിന്റെ ഭാഗമായി വിവിധ കലാസാംസ്കാരിക പരിപാടികളും നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
29 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പുസ്തകമേളയിൽ പങ്കെടുക്കും. 18 അറബ് രാഷ്ട്രങ്ങളും 11 വിദേശ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ 404 പബ്ലിഷിങ് കമ്പനികളും 117 മറ്റു പങ്കാളികളും മേളയിൽ പങ്കെടുക്കും. കുവൈത്തിലെ യുവജനങ്ങൾക്ക് തങ്ങളുടെ രചനകളും കഴിവും പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് പുസ്തകോത്സവത്തിലൂടെ സാധ്യമാവുന്നത്. അതേസമയം പലസ്തീൻ സാംസ്കാരിക മന്ത്രാലയത്തിന്റെ പുസ്തകങ്ങൾ മേളയുടെ പ്രത്യേകതയാണ്. പലസ്തീനിയൻ സംസ്കാരത്തെയും ചരിത്രത്തെയും പ്രതിഫലിപ്പിക്കുന്ന പുതിയ പ്രസിദ്ധീകരണങ്ങളാണ് അവരുടെ പ്രത്യേകതയെന്ന് അധികൃതർ അറിയിച്ചു.
അറബ് ബുദ്ധിജീവികൾ, അറബ് വിദേശ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്രജ്ഞർ, എഴുത്തുകാർ, വായനക്കാർ തുടങ്ങി നിരവധി പേർ ഉദ്ഘാടന ദിവസം മേള സന്ദർശിച്ചു. മേളയിൽ പാനൽ ഡിസ്കഷൻ, വർക്ഷോപ്പുകൾ, സ്റ്റോറി ടെല്ലിങ്, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിക്കും. 1975 നവംബർ ഒന്നിനാണ് പ്രദർശനത്തിന്റെ ആദ്യ പതിപ്പ് ആരംഭിച്ചത്. എന്നാൽ കോവിഡ് കാരണം കഴിഞ്ഞ മൂന്നുവർഷവും മേള നടന്നിരുന്നില്ല.