റിലീസിന് മുൻപേ പ്രശസ്തി പിടിച്ചു പറ്റിയ ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ ‘ ന്നാ താൻ കേസ് കൊട് ‘. രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ റിപ്രൊഡ്യൂസ് ചെയ്തു പുറത്തിറങ്ങിയ ‘ ദേവദൂതർ പാടി ‘ എന്ന ഗാനവും ചാക്കോച്ചന്റെ വ്യത്യസ്തമായ ഡാൻസും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.
ഇന്ന് തീയറ്ററുകളിൽ റിലീസിനെത്തിയ ചിത്രത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട പോസ്റ്റർ വാചകങ്ങൾ ചർച്ചയാവുകയാണ്. “തീയറ്ററിലേക്കുള്ള വഴിയിൽ കുഴികളുണ്ട്, എന്നാലും വന്നേക്കണേ ” എന്നാണ് പോസ്റ്ററിൽ കൊടുത്തിരിക്കുന്ന വാചകങ്ങൾ. നിലവിൽ ദേശീയപാതയിലുള്ള കുഴികളുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ ഈ പരസ്യ വാചകം സർക്കാരിനെ വിമർശിക്കുകയാണ് എന്ന തരത്തിൽ സൈബറിടങ്ങളിൽ വലിയ രീതിയിലുള്ള അക്രമങ്ങളാണ് സിനിമയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. സിനിമ ബഹിഷ്കരിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ആണ് പലതും.
സിനിമയുടെ ഉള്ളടക്കം റോഡിലെ കുഴിയുമായി ബന്ധപ്പെട്ടതാണ്. ട്രെയിലറിലുടനീളം അത് വ്യക്തവുമാണ്. രാഷ്ട്രീയക്കാരെയും മറ്റ് പൊതു ജനങ്ങളെയും വിമർശിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും മനസിലാക്കാം. നിലവിലെ സൈബർ അക്രമണവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽ നിന്നുള്ളവരും രാഷ്ട്രീയ പ്രവർത്തകരും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ” സമകാലിക, സാമൂഹിക, രാഷ്ട്രീയ വിഷയങ്ങൾ തന്നെയാണ് കലാരൂപങ്ങളിലൂടെ പ്രതിഫലിക്കുന്നത്. ഈ സിനിമയെ സംബന്ധിച്ചിടത്തോളം അത് യഥാർത്യവുമാണ്. റോഡ് മുഴുവനും ഇപ്പോൾ കുഴികളാണ്, മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം വിമർശനങ്ങളെ പോസിറ്റീവ് ആയ രീതിൽ മാത്രം കാണുക, അതിന്റെ പേരിൽ സിനിമയെ ബഹിഷ്കരിക്കാതിരിക്കുക ” ജോയ് മാത്യു പറഞ്ഞു.
“നന്മകളെ മാത്രം ഫോക്കസ് ചെയ്യൂ. ചിത്രത്തിന്റെ പരസ്യത്തിനപ്പുറം സിനിമയുടെ ഉള്ളടക്കത്തെയാണ് മാനിക്കേണ്ടത്. സത്യം മനസിലാക്കി മാത്രം പ്രതികരിക്കുക. നെഗറ്റിവിറ്റി പടർത്താതിരിക്കുക.” സിനിമയിലെ നായകനായ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു.
ഏറെ നാളായി ദേശീയ പാത കുഴിയടക്കൽ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസ് നേതാവ് വി ഡി സതീശൻ എം എൽ എ യും സമാനമായ രീതിയിൽ തന്നെയാണ് പ്രതികരിച്ചത്. സിനിമയിലെ പരസ്യ വാചകത്തെ നിലവിലെ സാമൂഹിക പ്രശ്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സത്യസന്ധമായ കാര്യമാണെന്നും ഒരു കലാരൂപമെന്ന നിലയിൽ ആവിഷ്കാര സ്വാതന്ത്രത്തെ ഇല്ലാതാക്കാൻ പറ്റില്ലായെന്നുമാണ് അദ്ദേഹം പറഞ്ഞത്.