കോഴിക്കോട്: നടൻ മാമുക്കോയക്ക് വിട ചൊല്ലി കോഴിക്കോട് നഗരം. കോഴിക്കോട് സൗത്ത് ബീച്ചിലെ കണംപറമ്പ് സംസ്കാരത്തിൽ രാവിലെ പത്തേമുക്കാലോടെയാണ് അദ്ദേഹത്തിൻ്റെ ഖബറിടക്കം നടന്നത്. ഒൻപതരയോടെ കോഴിക്കോട് ബേപ്പൂർ അരക്കിണറിലെ വസതിയിൽ നിന്നും മാമുക്കോയയുടെ മൃതദേഹം മാത്തോട്ടം ജുമാ മസ്ജിദിലേക്ക് എത്തിച്ചു. ഇതിനു മുൻപ് കേരള പൊലീസ് അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിച്ചു. മാത്തോട്ടം പള്ളിയിൽ നടന്ന മയ്യത്ത് നമസ്കാരത്തിന് ശേഷം മൃതദേഹം കോഴിക്കോട് കണംപറമ്പ് ജുമാമസ്ജിദിൽ എത്തിച്ചു. ആയിരക്കണക്കിന് ആളുകളാണ് രണ്ട് പള്ളികളിലുമായി മാമുക്കോയയ്ക്ക് വിട ചൊല്ലാനെത്തിയത്.
ബേപ്പൂർ പ്രദേശത്തുള്ളവരുടെ ഖബറടക്കം സാധാരണയായി മാത്തോട്ടം ഖബറിസ്ഥാനിലാണ് നടക്കാറുള്ളതെങ്കിലും തൻ്റെ അന്ത്യവിശ്രമം കണംപറമ്പിലായിരിക്കണമെന്ന ആഗ്രഹം മാമുക്കോയ നേരത്തെ തന്നെ തൻ്റെ ഉറ്റവരെ അറിയിച്ചിരുന്നു. ഇക്കാര്യം ഇന്നലെ അദ്ദേഹത്തിൻ്റെ മരണശേഷം കുടുംബം രാഷ്ട്രീയനേതാക്കളേയും സാംസ്കാരിക പ്രവർത്തകരേയും അറിയിച്ചിരുന്നു. തുടർന്നാണ് ഖബറിടക്കം കണംപറമ്പിലാക്കാൻ തീരുമാനിച്ചത്. കണംപറമ്പിനോട് ചേർന്നുള്ള പള്ളിക്കണ്ടിയിലും കല്ലായിലുമായാണ് മാമുക്കോയ ജനിച്ചതും വളർന്നതും ഇന്നും ഈ പ്രദേശത്ത് അദ്ദേഹത്തിന് നിരവധി സുഹൃത്തുകളുണ്ട്.
സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ ഖബറടക്കിയത് കണംപറമ്പിലാണ്. സാഹിബിനോട് ചേർന്ന് വേണം തൻ്റെയും അന്ത്യനിദ്രയെന്ന് മാമുക്കോയ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സ്ഥലപരിമിതി മൂലം ഇതു നടന്നില്ല.